ദുബായ്: ഗൾഫിൽ നിന്ന് പുറപ്പെടാൻ കാത്തുനിന്നിരുന്ന കുവൈത്ത് പതാകയുള്ള വമ്പൻ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഇറാൻ ആക്രമണം. ‘അൽ-സൽമി’ എന്ന എണ്ണക്കപ്പലാണ് ഇറാൻ്റെ ആക്രമണത്തിനിരയായി തീപിടിച്ചത്. പ്രാദേശിക സമയം അർധരാത്രിക്ക് ശേഷമാണ് ആക്രമണം. ഇറാൻ–അമേരിക്ക സംഘർഷം ശക്തമാകുന്നതിനിടെയാണ് സംഭവം. ഫെബ്രുവരി അവസാനം ഹോർമുസ് കടലിടുക്ക് കടന്ന അൽ-സൽമി, സൗദി അറേബ്യയിലെയും കുവൈത്തിലെയും തുറമുഖങ്ങളിൽ നിന്ന് എണ്ണ കയറ്റി ദുബായ് തീരത്ത് നങ്കൂരമിട്ട നിലയിലായിരുന്നു.
പേർഷ്യൻ ഗൾഫിൽ നിന്ന് പുറപ്പെടാൻ കാത്തുനിന്ന നിരവധി കപ്പലുകൾക്കിടയിലാണ് ഇത് ഉണ്ടായിരുന്നത്.ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിക്കുകയും പുറംഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ 24 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീ അണച്ചതായും എണ്ണ ചോർച്ച ഉണ്ടായിട്ടില്ലെന്നും ദുബായ് ഭരണകൂടം വ്യക്തമാക്കി.
കപ്പലിൽ ഏകദേശം 20 ലക്ഷം ബാരൽ എണ്ണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് ചൈനയിലെ ക്വിംഗ്‌ദാവോയിലേക്കാണ് പോകേണ്ടിയിരുന്നത്.ആക്രമണത്തിന് മണിക്കൂറുകൾക്കുശേഷം ദുബായിൽ സ്ഫോടന ശബ്ദങ്ങളും കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. മിസൈൽ ഭീഷണികൾ നേരിടുകയാണെന്ന് യുഎഇ അധികൃതർ അറിയിച്ചെങ്കിലും, രണ്ട് സംഭവങ്ങൾക്കും നേരിട്ടുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ല.
Iran attacks oil tanker waiting to leave Gulf; crew safe











