ഇറാൻ-ഇസ്രായേൽ സംഘർഷം: വ്യാജപ്രചാരണം നടത്തിയ 19 ഇന്ത്യക്കാരടക്കം 35 പേർക്കെതിരെ കർശന നടപടിയുമായി യുഎഇ

ദുബായ്: മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ തെറ്റായതും പ്രകോപനപരവുമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ച 19 ഇന്ത്യക്കാരടക്കം 35 പേരെ യുഎഇ അധികൃതർ അറസ്റ്റ് ചെയ്തു. രാജ്യത്തെ പൊതുസമാധാനം തകർക്കുന്ന രീതിയിൽ വ്യാജവാർത്തകളും എഡിറ്റ് ചെയ്ത വീഡിയോകളും പ്രചരിപ്പിച്ചതിനാണ് നടപടി.

രണ്ട് ഘട്ടങ്ങളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദ്യം രണ്ട് ഇന്ത്യക്കാരുൾപ്പെടെ പത്തുപേർക്കെതിരെയും, പിന്നീട് 17 ഇന്ത്യക്കാരടക്കം 25 പേർക്കെതിരെയുമാണ് നടപടിയുണ്ടായത്. പിടിയിലായവരിൽ പാകിസ്താൻ, നേപ്പാൾ, ഈജിപ്ത്, ഫിലിപ്പീൻസ് പൗരന്മാരും ഉൾപ്പെടുന്നു.

യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം നടന്ന സൈബർ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രധാനമായും മൂന്ന് തരത്തിലുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ദൃശ്യങ്ങൾ വളച്ചൊടിക്കൽ: മിസൈലുകൾ പ്രതിരോധിക്കുന്നതിന്റെയും മറ്റും യഥാർത്ഥ ദൃശ്യങ്ങൾക്കൊപ്പം ഭീതിജനകമായ ശബ്ദങ്ങളും കമന്ററിയും ചേർത്ത് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു.
AI ഉപയോഗിച്ചുള്ള വ്യാജനിർമ്മാണം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് യുദ്ധസാഹചര്യങ്ങൾ കൃത്രിമമായി നിർമ്മിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്താൻ ശ്രമിച്ചു.
സൈനിക നടപടികളെ മഹത്വവൽക്കരിക്കൽ: വിദേശ രാജ്യങ്ങളുടെ സൈനിക നടപടികളെയും ആയുധപ്രയോഗങ്ങളെയും പ്രകീർത്തിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ പങ്കുവെച്ചു.

പിടിയിലായവർക്കെതിരെ വേഗത്തിലുള്ള വിചാരണ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Iran-Israel conflict: UAE takes strict action against 35 people, including 19 Indians, for spreading false propaganda

More Stories from this section

family-dental
witywide