ഗൾഫ് രാജ്യങ്ങൾക്ക് കർശനമായ മുന്നറിയിപ്പുമായി ഇറാൻ;സുരക്ഷയും വികസനവും വേണോ? എങ്കിൽ അമേരിക്കയെ അകറ്റി നിർത്തുക

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾക്ക് കർശനമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പെസെഷ്കിയൻ അന്ത്യശാസനം നൽകിയത്. മേഖലയിൽ സമാധാനവും വികസനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അമേരിക്കയെയും ഇസ്രയേലിനെയും തങ്ങളുടെ മണ്ണിൽ നിന്ന് യുദ്ധം നിയന്ത്രിക്കാൻ അനുവദിക്കരുത് എന്ന് അദ്ദേഹം അയൽരാജ്യങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം, തങ്ങൾ ഒരിക്കലും മുൻകൂട്ടി ആക്രമണം നടത്തുന്നവരല്ലെന്നും എന്നാൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും പെസെഷ്കിയൻ വ്യക്തമാക്കി. നിലവിൽ സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഈ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടെ മണ്ണിൽ നിന്ന് അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്ക് പകരമായി ഈ രാജ്യങ്ങളിലെ കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ പ്രത്യാക്രമണങ്ങൾ നടത്തുന്നുണ്ട്.

പാകിസ്താൻ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി നടത്തുന്ന സമാധാന ശ്രമങ്ങളെയും ഇറാൻ പ്രസിഡന്റ് പ്രശംസിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾക്കായി വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പാകിസ്‌താനിൽ ഒത്തുചേരുന്നുണ്ട്. സമാധാന ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പാകിസ്‌താനിൽ കൂടിക്കാഴ്ച നടത്തും.

പാകിസ്‌താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ചർച്ചകളിൽ മേഖലയിലെ പിരിമുറുക്കം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ ആഴത്തിൽ പരിശോധിക്കും. ഇവർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്.അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതിന് പരസ്പ‌ര വിശ്വാസം അത്യാവശ്യമാണെന്ന് പെസെഷ്കിയൻ പാകിസ്ത‌ാൻ പ്രധാനമന്ത്രിയെ അറിയിച്ചു.

Iran issues stern warning to Gulf countries; Do you want security and development? Then keep America away

More Stories from this section

family-dental
witywide