അമേരിക്ക – ഇറാൻ- ഇസ്രയേൽ യുദ്ധത്തിനിടയിലും ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യ നയതന്ത്രതലത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്നാണ് ‘പരിമൾ’, ‘പുഷ്‌പ’ എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയ്യാറായതെന്നാണ് വിലയിരുത്തൽ.ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാത ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി നേരിടാൻ ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 45 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. രാജ്യത്തെ എൽപിജി പ്രതിസന്ധിയിൽ, ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രശ്നപരിഹാരത്തിന് സർക്കാരിന് കൃത്യമായ നയമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Iran opens Strait of Hormuz for Indian ships; concession follows diplomatic intervention by India















