സംഘർഷത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും തീയിൽ കുഴിച്ചുമൂടുമെന്ന മുന്നറിയിപ്പുമായി ഇറാൻ. പശ്ചിമേഷ്യയിൽ എവിടെയായാലും താവളങ്ങൾ ഓരോന്നായി അഗ്നിക്ക് ഇരയാക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇസ്രയേലിനെതിരെ ഇറാനും ഹിസ്ബുള്ളയും സംയുക്ത ആക്രമണം നടത്തിയെന്നും ഇസ്രയേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചെന്ന് ഐആർജിസി പറഞ്ഞു. ഖൈബാർ ഷെക്കൻ മിസൈലുകൾ ഉപയോഗിച്ചെന്നും പലസ്തീന് പിന്തുണ നൽകുന്ന ഖുദ്‌സ് ദിനത്തിന്റെ ഭാഗമായിരുന്നു ഓപ്പറേഷനെന്നും ഐആർജിസി കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനിലെ നേതാക്കൾ ജനങ്ങൾക്കൊപ്പമാണെന്നും അമേരിക്കൻ നേതാക്കൾ എപ്സ്റ്റീന്റെ ദ്വീപിലാണെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പരിഹസിച്ച് രംഗത്തെത്തി. ഇറാനിയൻ നേതാക്കൾ എലികളെപ്പോലെ ഒളിച്ചിരിക്കുന്നു എന്ന പെന്റഗൺ മേധാവി ഹെഗ്‌സെത്തിന്റെ വാദത്തെയും അലി ലാരിജാനി തള്ളി. ഖുദ്സ് ദിനാഘോഷത്തിനിടെ പ്രസിഡന്റ് പെഷസ്കിയാൻ ഉൾപ്പെടെയുള്ള നേതാക്കൾ ജനങ്ങൾക്കിടയിലേക്കെത്തിയെന്നും ലാരിജാനി ചൂണ്ടിക്കാട്ടി.
സംഘർഷത്തിൽ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ ലെബനോണിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 773 ആയി എന്ന് ലെബനോൺ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മാർച്ച് 2 മുതൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 1933 പേർക്കും പരിക്കേറ്റു.പരിക്കേറ്റവരിൽ 103 പേർ കുട്ടികളാണ്. അതേ സമയം, യുദ്ധം ആരംഭിച്ചതിന് ശേഷം 1,444 പേരാണ് ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. 18,551 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Iran warns of burning America and Israel










