‘ഒരു അപ്രതീക്ഷിത സംഭവം വരുന്നു,’ യുഎസ്-ഇസ്രായേൽ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയ ഇറാൻ ഗാർഡ് ഉദ്യോഗസ്ഥൻ മണിക്കൂറുകൾക്കകം കൊല്ലപ്പെട്ടു

ഇറാന്റെ വിപ്ലവ ഗാർഡുകളുടെ (IRGC) വക്താവായ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി സർക്കാർ മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. യു.എസ്–ഇസ്രായേൽ സംഘർഷം മുഴുവൻ ഗൾഫ് മേഖലയെയും കുലുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്പ്സ് ഇറാന്റെ സായുധസേനയുടെ പ്രധാന ബഹുസേവന സേനയാണ്. യു.എസ്, ഇസ്രായേൽ എന്നിവർ നടത്തിയ ആക്രമണങ്ങളിലാണ് നൈനി കൊല്ലപ്പെട്ടതെന്ന് സർക്കാർ മാധ്യമങ്ങൾ അറിയിച്ചു.

“അമേരിക്കൻ-സയോണിസ്റ്റ് പക്ഷം പുലർച്ചെ നടത്തിയ ഭീരുത്വപരമായ ഭീകരാക്രമണത്തിൽ നൈനി വീരമൃത്യു വരിച്ചു,” എന്നാണ് ഗാർഡുകളുടെ സെപാഹ് ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവന ഉദ്ധരിച്ച് AFP വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.യു.എസ്, ഇസ്രായേൽ എന്നിവർക്കെതിരായ നൈനിയുടെ പ്രസ്താവനകൾ പ്രാദേശിക മാധ്യമങ്ങളിൽ പുറത്തുവന്നതിന് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ മരണവാർത്ത എത്തിയത്.

“നമ്മുടെ മിസൈൽ വ്യവസായം പൂർണ്ണമായ വിലയിരുത്തൽ അർഹിക്കുന്നു… യുദ്ധകാല സാഹചര്യങ്ങളിലും മിസൈൽ ഉൽപ്പാദനം തുടരുന്നതിനാൽ ഇതിൽ ആശങ്ക ഒന്നുമില്ല,” എന്നാണ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നൈനി പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

യുദ്ധകാലത്തുപോലും ഇറാന്റെ മിസൈൽ ഉൽപ്പാദനം തുടരുകയാണെന്നും മതിയായ സംഭരണശേഷി ഉള്ളതിനാൽ ആശങ്ക വേണ്ടതില്ലെന്നും നൈനി പറഞ്ഞു. മിസൈൽ വ്യവസായം അതിന്റെ പരമാവധി നിലയിലെത്തി. ശത്രുക്കൾക്ക് മുന്നിൽ അപ്രതീക്ഷിതങ്ങൾ കാത്തിരിക്കുന്നു. യുദ്ധം പുരോഗമിക്കുന്നതോടെ അത് കൂടുതൽ സങ്കീർണ്ണവും ശക്തവുമാകുമെന്നും നൈനി പറഞ്ഞിരുന്നു.

ഈ ആഴ്ച ഇറാൻ സർക്കാരിനും സൈനിക നേതൃനിരയ്ക്കും ലഭിച്ച നാലാമത്തെ വലിയ തിരിച്ചടിയാണ് ഇത്. ഇതിനകം തന്നെ അലീ ലാരിജാനി, എസ്മായിൽ ഖതീബ് , ഘോലംരേസ സുലൈമാനി എന്നീ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ രാജ്യത്തിന് ആക്രമണങ്ങളിൽ നഷ്ടപ്പെട്ടിരുന്നു. ഫെബ്രുവരി 28-ന് ഇറാനെതിരെ യു.എസ്–ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഇറാനും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു.

Iranian Guard officer who warned US-Israeli forces was killed within hours