വാഷിങ്ടൺ: അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ അറബ് രാജ്യങ്ങളെയും ആക്രമിച്ചതോടെ ഇറാനെതിരായ സൈനിക നീക്കത്തിൽ ആദ്യം വിമുഖത കാണിച്ച അറബ് രാജ്യങ്ങൾ, ഇറാൻ അവരെ ലക്ഷ്യമിട്ടതോടെ നിലപാട് മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ സജീവമായി പങ്കാളികളാകാൻ അവർ ശ്രമിക്കുന്നുവെന്നും ഞങ്ങൾക്ക് ഇത് നിയന്ത്രിക്കാൻ (യുദ്ധം) കഴിയുമെന്ന് അവരോട് പറഞ്ഞപ്പോൾ അവർ പങ്കാളികളാകാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും ട്രംപ് സിഎൻഎന്നിനോട് പറഞ്ഞു.
ഇറാൻ ഒരു അറബ് രാജ്യത്തെ ഹോട്ടൽ ആക്രമിച്ചു, ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തി. അത് അവരെ ദേഷ്യം പിടിപ്പിച്ചു. അറബ് രാജ്യങ്ങൾ നമ്മെ സ്നേഹിക്കുന്നു. ഞങ്ങൾ ഇറാന്റെ ആക്രമണത്തെ ശക്തമായി നേരിടുന്നു. ഇറാന് വലിയ തിരിച്ചടി ഇനിയും വരാനിരിക്കുന്നതേയുള്ളൂ. കാര്യങ്ങൾ വളരെ നന്നായി പോകുമെന്ന് കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈന്യം ഞങ്ങളുടേതാണ്, ഞങ്ങൾ അത് ഫലപ്രദമായി ഉപയോഗിക്കുന്നു- ട്രംപ് പറഞ്ഞു.
ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിക്കുമെന്ന് ഇസ്രയേൽ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ഖമനേയി കൊല്ലപ്പെട്ടത് ഇറാന് വലിയ തിരിച്ചടിയായി. തുടർന്ന് ഇറാൻ ടെൽ അവീവിനെതിരെയും മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെയും മിസൈലുകളും ഡ്രോണുകളും അയച്ചു.
ഇതെ തുടർന്ന് ബഹ്റൈൻ, ജോർദാൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തികച്ചും നിരുത്തരവാദപരമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആറ് അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്‌താവന പുറത്തിറക്കി.ബഹ്റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ ഒപ്പിട്ട പ്രസ്താവനയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ പരമാധികാര രാഷ്ട്രങ്ങൾക്കെതിരായ അന്ധമായ കടന്ന് കയറ്റമെന്ന് വിശേഷിപ്പിച്ചു. ഇത് സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കിയെന്നും അവർ പ്രസ്താവനയിൽ പറയുന്നു.
Iran’s retaliation: Trump says Arab countries love us and are ready to fight Iran










