നിർണായക തീരുമാനം, ഇറാൻ-അമേരിക്ക ആണവ നയതന്ത്ര ചർച്ചകൾ വെള്ളിയാഴ്ച മസ്‌കറ്റിൽ, ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടിയെന്ന് ട്രംപിന്റെ ഭീഷണി

നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ-യുഎസ് സംഘർഷം അയവുവരുത്താനുള്ള നിർണ്ണായക നീക്കം വെള്ളിയാഴ്ച ഒമാനിലെ മസ്‌കറ്റിൽ നടക്കും. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് ചർച്ചകൾ തുർക്കിയിൽ നിന്ന് ഒമാനിലേക്ക് മാറ്റിയത്. ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്ന ഒരു നയതന്ത്ര വേദിയായി മസ്‌കറ്റ് മാറിയിരിക്കുകയാണ്.

നിലവിൽ ഇറാന്റെ ആണവ പദ്ധതിയേയും ഉപരോധങ്ങൾ നീക്കുന്നതിനേയും കുറിച്ച് മാത്രമുള്ള ചർച്ചകൾ മതിയെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം, പ്രാദേശിക ഗ്രൂപ്പുകൾക്കുള്ള പിന്തുണ എന്നിവ കൂടി അജണ്ടയിൽ ഉൾപ്പെടുത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുന്നു. ചർച്ച വിജയിച്ചില്ലെങ്കിൽ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ (Operation Midnight Hammer) പോലുള്ള പ്രത്യാക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയും അമേരിക്ക ഉയർത്തിയിട്ടുണ്ട്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയുമാണ് പ്രധാനമായും ചർച്ചകളിൽ പങ്കെടുക്കുന്നത്. ട്രംപിന്റെ മരുമകൻ ജാറെദ് കുഷ്നറും ചർച്ചയുടെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അറബിക്കടലിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായതും മേഖലയിൽ യുഎസ് യുദ്ധക്കപ്പലുകൾ വിന്യസിച്ചതും സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. 2025-ലും ഒമാൻ മധ്യസ്ഥതയിൽ സമാനമായ ചർച്ചകൾ നടന്നിരുന്നുവെങ്കിലും പിൽക്കാലത്തുണ്ടായ ഇസ്രായേൽ-ഇറാൻ പോരാട്ടം അവയെ തടസ്സപ്പെടുത്തുകയായിരുന്നു. ഇത്തവണത്തെ ചർച്ചകൾ ഫലപ്രദമായില്ലെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കാനും സ്വർണ്ണവില കുതിച്ചുയരാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമാധാനപരമായ പരിഹാരം കണ്ടെത്താനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള ഊർജ്ജിത ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Iran–US Conflict: Crucial Diplomatic Talks in Muscat on Friday

Also Read

More Stories from this section

family-dental
witywide