ഗാസയിൽ ശനിയാഴ്ച നടന്ന ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 12 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒക്ടോബറിൽ സംഘർഷം നിർത്താൻ ധാരണയായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യകളിലൊന്നാണിത്.
വടക്കൻ ഗാസയിലും തെക്കൻ ഗാസയിലുമാണ് ആക്രമണം നടന്നത്. ഗാസ സിറ്റിയിലെ ഒരു അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലും ഖാൻ യൂനിസിലെ ഒരു ടെന്റ് ക്യാമ്പിലുമാണ് ആക്രമണം ഉണ്ടായത്. രണ്ട് സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരെന്ന് മൃതദേഹങ്ങളുള്ള ആശുപത്രിയിലെ അധികൃതർ അറിയിച്ചു.
വെടിനിർത്തൽ ശ്രമങ്ങൾ പുരോഗമിക്കുമ്പോഴും മരണസംഖ്യ ഉയരുന്നുവെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിലെ എല്ലാ അതിർത്തി ചെക്ക്പോസ്റ്റുകളും അടച്ചിരുന്നു. ഇതിൽ ഗാസയുടെ തെക്കേയറ്റത്തെ നഗരത്തിൽ അതിർത്തി ചെക്ക്പോസ്റ്റ് തുറക്കാനിരിക്കെയാണ് ഈ ആക്രമണം.
ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫാ അതിർത്തി ഗാസക്കാരുടെ ജീവരേഖയാണെന്ന് പലസ്തീനികൾ പറയുന്നു. ഗാസയിലെ ഭൂരിഭാഗം ആരോഗ്യ സംവിധാനങ്ങളും തകർന്ന സാഹചര്യത്തിൽ, പുറത്തുപോയി ചികിത്സ തേടേണ്ട പതിനായിരങ്ങൾക്കാണ് ഈ വഴിയാണ് ആശ്രയം.
ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ 500ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗമായ മന്ത്രാലയം സൂക്ഷിക്കുന്ന മരണ കണക്കുകൾ പൊതുവെ വിശ്വസനീയമാണെന്ന് ഐക്യരാഷ്ട്രസഭയും സ്വതന്ത്ര വിദഗ്ധരും വിലയിരുത്തുന്നുണ്ട്. അതേസമയം, ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Israel attack on Gaza: 12 killed as ceasefire efforts progress















