
ജെറുസലേം: ഇറാനുമായുള്ള യുദ്ധത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന വ്യാജപ്രചാരണങ്ങളെ അതിശക്തമായ പരിഹാസത്തോടെ തള്ളിക്കളഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമുള്ള പുതിയ വീഡിയോയിലാണ് നെതന്യാഹു പ്രത്യക്ഷപ്പെട്ടത്.
വീഡിയോയിൽ മൈക്ക് ഹക്കബി തമാശരൂപേണ പറയുന്നത് ഇങ്ങനെയാണ്: “മിസ്റ്റർ പ്രൈം മിനിസ്റ്റർ, നിങ്ങൾ സുരക്ഷിതനാണോ എന്ന് നേരിട്ട് കണ്ടു ബോധ്യപ്പെടാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എന്നെ ഇങ്ങോട്ട് അയച്ചതാണ്”. ഇതിന് മറുപടിയായി, “അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്” എന്ന് ചിരിച്ചുകൊണ്ട് നെതന്യാഹു മറുപടി നൽകുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തൻ്റെ വീഡിയോകൾ എഐ നിർമ്മിതമാണെന്ന വാദങ്ങളെയും അദ്ദേഹം പരിഹസിച്ചു. “ഞങ്ങൾ കൈ കൊടുക്കുന്നത് ഓരോ കൈയ്യിലും അഞ്ച് വിരലുകൾ വെച്ചാണ്” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മുൻപത്തെ ഒരു വിഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റഡ് ദൃശ്യങ്ങൾ പ്രചരിച്ചതിനെ സൂചിപ്പിച്ചായിരുന്നു ഈ പരിഹാസം.
തൻ്റെ പക്കലുള്ള ഒരു ‘പഞ്ച് കാർഡ്’ കാണിച്ചുകൊണ്ട്, അതിൽ നിന്ന് രണ്ട് പേരുകൾ ഇന്ന് വെട്ടിമാറ്റിയെന്നും ഇനിയും കുറച്ചുപേർ കൂടി ബാക്കിയുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ലക്ഷ്യം വെച്ച ഇറാനിയൻ കമാൻഡർമാരെ വധിച്ചതിനെക്കുറിച്ചുള്ള സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
നെതന്യാഹുവിൻ്റെ മരണം സംബന്ധിച്ച് ഇറാനിയൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും നടത്തിവന്ന വലിയ തോതിലുള്ള പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ. മാത്രമല്ല, അമേരിക്കയുമായുള്ള ഇസ്രയേലിൻ്റെ ശക്തമായ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൂടിയാണ് ഹക്കബിക്കൊപ്പമുള്ള ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
Israeli Prime Minister Benjamin Netanyahu has strongly denied false claims that he was killed during the war with Iran.














