
ഗാസസിറ്റി: വടക്കൻ ഗാസ മുനമ്പിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പ്പിലും ഡ്രോൺ ആക്രമണത്തിലും രണ്ട് കുട്ടികളടക്കം മൂന്ന് പലസ്തീനുകാർ കൊല്ലപ്പെട്ടു.
ബെയ്റ്റ് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപം വിറക് ശേഖരിക്കുകയായിരുന്ന മുഹമ്മദ് (15), സുലൈമാൻ അൽ-സവാര (14) എന്നീ രണ്ട് ആൺകുട്ടികൾ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനുപുറമെ, വടക്കൻ ഗാസയിലെ ജബാലിയയിലുണ്ടായ ഷെല്ലാക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടകവസ്തുക്കൾ സ്ഥാപിക്കാൻ ശ്രമിച്ച രണ്ട് ഭീകരരെയാണ് തങ്ങൾ വധിച്ചതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടവർ കുട്ടികളാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയവും സിവിൽ ഡിഫൻസും സ്ഥിരീകരിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് ഈ ആക്രമണങ്ങൾ നടന്നത്. ഈ കരാർ ലംഘിച്ചുകൊണ്ട് ഇസ്രയേൽ സൈന്യം വടക്കൻ ഗാസയിൽ ആക്രമണം തുടരുകയാണെന്ന് ഗാസ അധികൃതർ ആരോപിച്ചു.
തുടർച്ചയായ വെടിവയ്പ്പ് ഉണ്ടായെന്നും ഇസ്രയേലിന്റെ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Israeli shelling and drone strikes in northern Gaza; Three Palestinians, including two children, lose their lives















