തിരുവനന്തപുരം: സ്വർണ പാളി കേസിൽ അറസ്റ്റിലായ തന്ത്രി രാജീവരർക്ക് ദേഹാസ്വാസ്ഥ്യം. ഇന്നലെ ജയിലിലായ തന്ത്രിയെ ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലകറക്കവും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായതായി അദ്ദേഹം ജയിൽ ജീവനക്കാരെ അറിയിച്ചിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തിനുണ്ടെന്ന് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
ഈ മാസം 23 വരെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണം പൂശിയ പാളികൾ മോഷ്ടിച്ച കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് വെള്ളിയാഴ്ച ആണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസിൽ 13-ാം പ്രതിയാണ് അദ്ദേഹം.
അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും. തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
Jailed Thantri Rajeev feels unwell, taken to Thiruvananthapuram General Hospital











