കേരളത്തിലെ ലവ് ജിഹാദ് ആരോപണം തള്ളിക്കളയാവുന്നതല്ലെന്നും ഈ ആശങ്കകള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ടെന്നും ജസ്റ്റിസ് ജെ ബി കോശി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളെ മതംമാറ്റി മുസ്ലിങ്ങളാക്കുന്ന പരിപാടിയുണ്ട്. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തു തന്നെ പെണ്‍കുട്ടികളെ വീടുകളിലെത്തിച്ച് പഠിപ്പിക്കുന്നുണ്ടെന്നും ഞാന്‍ ജഡ്ജിയായിരിക്കുമ്പോള്‍ എന്റെ മുമ്പില്‍ ഇത്തരം കേസുകള്‍ വന്നിട്ടുണ്ടെന്നും ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
സംസ്ഥാനത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ മുസ്ലീം പുരുഷന്മാര്‍ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ പ്രലോഭിപ്പിച്ചതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്നു. ഇവ പലപ്പോഴും ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളായിട്ടാണ് ആരംഭിക്കുന്നത്. കേസുകള്‍ പുരോഗമിക്കുമ്പോഴേക്കും, പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് മതം മാറിയെന്നും അവരുടെ പേരുകള്‍ പോലും മാറ്റിയെന്നും വ്യക്തമാകുമെന്നും ജസ്റ്റിസ് ജെ ബി കോശി വ്യക്തമാക്കി.
ഒരു നമ്പൂതിരി പെണ്‍കുട്ടി മുസ്ലിം ചെറുപ്പക്കാരനുമായി പ്രണയത്തിലായി. റംസാന്‍ സമയത്തും മറ്റും വീട്ടില്‍ കൊണ്ടുപോകും. നോമ്പു നോക്കാന്‍ പ്രേരിപ്പിക്കും. ക്രമേണ ആ പെണ്‍കുട്ടി മുസ്ലിം മത വിശ്വാസിയായി മാറി. കുറേക്കഴിഞ്ഞ് പെണ്‍കുട്ടിയെ കാണാതായപ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി വീട്ടുകാരെത്തി. കോടതി ചോദിച്ചപ്പോള്‍ മുസ്ലിം വിശ്വാസത്തിലാണ് ഇഷ്ടമെന്നാണ് മറുപടി നല്‍കിയത്. അപ്പോഴേക്കും വിവാഹമൊക്കെ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതൊരു ആസൂത്രിത നീക്കമാണോയെന്ന ചോദ്യത്തോട്, ഇതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നായിരുന്നു ജസ്റ്റിസ് ജെ ബി കോശി മറുപടി പറഞ്ഞു. സത്യം എന്താണെന്ന് അറിയില്ല. പ്രായപൂര്‍ത്തിയായ ഒരു കുട്ടി അതാണ് താല്‍പ്പര്യമെന്ന് പറഞ്ഞാല്‍ എന്തു ചെയ്യാന്‍ സാധിക്കും ?. ഇവരെ ഇങ്ങനെ ആകര്‍ഷിക്കുന്നതിന് പണം നല്‍കുന്നുവെന്നൊക്കെ പറയപ്പെടുന്നു. എന്നാല്‍ ഇതിന്റെ സത്യം എന്താണെന്ന് അറിയില്ലെന്നും സത്യം അറിയാതെ ഇതേപ്പറ്റി പറയുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ജെ ബി കോശി കൂട്ടിച്ചേർത്തു.
Justice JB Koshy says allegations of love jihad in Kerala cannot be dismissed









