
പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനായി പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തത് പിൻവാതിൽ നിയമനങ്ങൾ മൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരിൽ നിന്നുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും ഉൾപ്പെടെയുള്ളവർ വഴിവിട്ട രീതിയിൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗാർത്ഥികൾ സമർപ്പിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ട്രിബ്യൂണലിന്റെ നടപടി.
രാഷ്ട്രീയ ശുപാർശയിൽ പിആർഡിയുടെ പ്രിസം പദ്ധതിയിൽ കയറിപ്പറ്റിയവർക്ക് താൽക്കാലിക ജീവനക്കാരെന്ന സർട്ടിഫിക്കറ്റ് നൽകി പരീക്ഷയ്ക്ക് യോഗ്യരാക്കിയതാണ് പ്രധാന തട്ടിപ്പായി വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നത്. ഇതിനായി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയതായും അദ്ദേഹം ആരോപിച്ചു. മുൻ റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതിന് മുൻപേ പുതിയ അപേക്ഷ ക്ഷണിച്ച് തിടുക്കത്തിൽ നടപടികൾ പൂർത്തിയാക്കിയത് ഭരണം അവസാനിക്കുന്നതിന് മുൻപ് സ്വന്തക്കാരെ തിരുകിക്കയറ്റാനാണെന്നും കെ.സി. വിമർശിച്ചു. സാധാരണ നാലഞ്ചു വർഷമെടുക്കുന്ന നടപടിക്രമങ്ങൾ വെറും 14 മാസം കൊണ്ട് പൂർത്തിയാക്കിയതും അദ്ദേഹം സംശയനിഴലിലാക്കി.
പിൻവാതിൽ നിയമനങ്ങളിലൂടെ അർഹരായ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നടപടിയാണ് സർക്കാർ തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സർക്കാരിന്റെ കാലത്തെ ഇത്തരം നിയമനങ്ങൾ ഉദ്യോഗാർത്ഥികളുടെ കണ്ണീരിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പിആർഡി ലിസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ അനധികൃത നിയമനങ്ങളും കർശനമായി പുനഃപരിശോധിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
KC Venugopal slams PRD appointments as backdoor entries; alleges involvement of CM’s office and DYFI leaders














