
കേരളത്തിലെ ഈ വർഷത്തെ എസ്എസ്എൽസി പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസിക്ക് പുറമെ ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളും ഇതേ കാലയളവിൽ തന്നെ നടക്കും. പരീക്ഷാ വിജ്ഞാപനം മുതൽ ഫലം പുറത്തുവിടുന്നത് വരെയുള്ള കൃത്യമായ സമയക്രമം പരീക്ഷാഭവൻ തയ്യാറാക്കിയിട്ടുണ്ട്. മാർച്ച് 30-ഓടെ പരീക്ഷകൾ പൂർത്തിയാകും.
പ്രധാന പരീക്ഷകൾക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നടക്കുക. എസ്എസ്എൽസി ഐടി പരീക്ഷകൾ ഫെബ്രുവരി രണ്ട് മുതൽ 13 വരെയുള്ള തീയതികളിൽ പൂർത്തിയാക്കും. പരീക്ഷയ്ക്ക് ശേഷം ഏപ്രിൽ ഏഴ് മുതൽ 25 വരെ ടാബുലേഷൻ നടപടികൾ നടക്കും. തുടർന്ന് മെയ് ഏഴിന് ബോർഡ് മീറ്റിങ് ചേരുകയും തൊട്ടടുത്ത ദിവസം അതായത് മെയ് എട്ടിന് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുകയും ചെയ്യും.
വിദ്യാർഥികൾക്കും അധ്യാപകർക്കും പരീക്ഷയ്ക്കായി മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്താൻ ഈ മുൻകൂർ പ്രഖ്യാപനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. നിശ്ചയിച്ച സമയക്രമം പാലിച്ച് ഫലപ്രഖ്യാപനം നടത്തുന്നതിലൂടെ ഉപരിപഠനത്തിനുള്ള പ്രവേശന നടപടികൾ വേഗത്തിലാക്കാൻ സാധിക്കും. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ മന്ത്രി വിജയാശംസകൾ നേർന്നു.














