കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയിറങ്ങുന്നു. അഞ്ചു ദിവസങ്ങളായി തൃശൂര്‍ ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനാണ് ഇന്ന് തിരശ്ശീല വീഴുന്നു. കലോത്സവത്തിൽ സ്വർണകപ്പിനായി ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. നിലവിൽ കണ്ണൂർ ജില്ലയാണ് പോയിൻ്റ് നിലയിൽ മുമ്പിൽ.
വൈകുന്നേരം 4 മണിക്ക് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിക്കും. ചലച്ചിത്ര താരം മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും.
പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ആര്‍.എസ് ഷിബു ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം നടത്തും. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വര്‍ണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹന്‍ലാലും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിക്കും.
ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, വി. അബ്ദുറഹിമാന്‍, എം.ബി. രാജേഷ്, സാംസ്‌കാരിക പ്രമുഖര്‍, മേയര്‍ നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉമേഷ് എന്‍.എസ്. കെ, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Kerala state school Kalolsavam 2026 concludes today












