
കാരക്കാസ്: ജനുവരി 3-ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും വസതിയിലെ കിടപ്പുമുറിയിൽ നിന്നും യുഎസ് സേന കസ്റ്റഡിയിലെടുത്ത നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മഡുറോയുടെ മകനും പാർലമെന്റ് അംഗവുമായ നിക്കോളാസ് മഡുറോ ഗറ. ഒരു രാജ്യത്തെ ഭരണത്തലവനെ കടത്തിക്കൊണ്ടുപോകുന്നത് ആഗോളതലത്തിൽ അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇത്തരം നടപടികൾ സാധാരണവൽക്കരിക്കപ്പെട്ടാൽ ലോകത്തെ ഒരു രാജ്യവും സുരക്ഷിതമാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നടപടിയെ വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായും “തട്ടിക്കൊണ്ടുപോകൽ” ആയുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ പിതാവിനെ തിരികെ എത്തിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം അഭ്യർത്ഥിച്ചു.
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം “ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്” എന്നറിയപ്പെടുന്ന സൈനിക നടപടിയിലൂടെയാണ് കാരാക്കസിലെ വസതിയിൽ നിന്ന് മഡുറോയെയും ഭാര്യയെയും യുഎസ് ഡെൽറ്റ ഫോഴ്സ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവരെ ന്യൂയോർക്കിലെത്തിച്ചു വിചാരണ നടത്താനാണ് യുഎസ് നീക്കം. ഇന്നലെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയ മഡുറോ താൻ നിരപരാധിയാണെന്ന് വാദിക്കുകയും ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.
Kidnapping the head of a country is a dangerous practice – Maduro’s son against the US















