ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇന്ന് രാത്രിയോടെയാണ് ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റിയത്. ഇന്ന് ചേര്‍ന്ന മെഡിക്കൽ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്.
കേസിലെ 11ാം പ്രതിയായ കെപി ശങ്കരദാസിനെ ജയിലിലെ മെഡിക്കൽ ഓഫീസര്‍ രേഖകള്‍ പരിശോധിച്ചശേഷമാണ് ജയിലിലെ ആശുപത്രി സെല്ലിലേക്ക് അഡ്മിറ്റ് ചെയ്തത്. നേരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന ശങ്കരദാസിനെ കേസിൽ അറസ്റ്റ് ചെയ്തശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേ ഐസിയുവിൽ ഇക്കഴിഞ്ഞ 17നായിരുന്നു പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇനി ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റിയത് സംബന്ധിച്ച് ഈ മാസം 27 ന് കോടതിക്ക് റിപ്പോർട്ട് നൽകും. 84 വയസുള്ള ശങ്കരദാസിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നൽകാൻ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.
മെഡിക്കൽ ബോർഡ് രൂപീകരിച്ചു രേഖകൾ പരിശോധിക്കണം എന്നായിരുന്നു ഉത്തരവ്. ചോദ്യം ചെയ്യലിനു ഹാജരായ ശങ്കരദാസ് പ്രതി ചേർത്തതിന് ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും പ്രതിയുടെ മകൻ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാലോയെന്നും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി നേരത്തെ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാൻ വൈകിയതിന് എസ്ഐടിയെ വിമര്‍ശിച്ച് ചോദ്യമുയർത്തിയിരുന്നു.
KP Sankaradas transferred from Medical College Hospital to Poojappura Central Jail in Sabarimala gold robbery case













