
കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിൽക്കെട്ടി സമരം നടത്തുന്ന ഡിവൈഎഫ്ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. സർക്കാർ വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗൺഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ ദുരന്തബാധിതർക്ക് താമസിക്കാൻ കഴിഞ്ഞിട്ടില്ല. കൈമാറിയ വീടുകൾ പോലും പൂര്‍ണമായിട്ടില്ല. നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒരു പിആർ എക്സൈസ് മാത്രമായിരുന്നത്.ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്.
ആത്മാർത്ഥതയുണ്ടെങ്കിൽ ഡിവൈഎഫ്ഐ സമരം ചെയ്യേണ്ടത് ടൗൺഷിപ്പ് പദ്ധതിക്ക് മുന്നിലാണ്. സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വേണ്ടിയിട്ടാണ് കോൺഗ്രസ് ഭവന പദ്ധതി പ്രഖ്യാപിച്ചത്. ആ പദ്ധതി മുടക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കൽ വൈകിയതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള പ്രസ്ഥാനം എന്ന നിലയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ ആത്മാർത്ഥതയോടെ പാലിക്കുക തന്നെ ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽക്കെട്ടിയുള്ള സമരം ഡിവൈഎഫ്ഐ ഇന്ന് ആരംഭിച്ചിരുന്നു. കുന്നംപറ്റയില്‍ കോൺഗ്രസിന്റെ ഭൂമിക്ക് പുറത്തുള്ള വഴിയിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കുടിൽ കെട്ടുന്നത്. വീട് നിര്‍മാണം ആരംഭിക്കാത്തതിലാണ് പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിൻ്റെ നേതൃത്വലാണ് കുടിൽ കെട്ടുന്നത്. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിക്കുന്നുവെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. വീട് പോയിട്ട് പിരിച്ച തുക എത്രയെന്ന് പറയാൻ പോലും കോൺഗ്രസിന് കഴിയുന്നില്ലെന്ന് വി വസീഫ് വിമര്‍ശിച്ചു. സർക്കാരിന്‍റെ ടൗൺഷിപ്പിൽ ദുരന്തബാധിതർക്ക് വേണമെങ്കിൽ ഇപ്പോൾ തന്നെ താമസിക്കാമെന്നും വീടുകളുടെ പണി പൂർത്തിയായെന്നും താമസിക്കുന്നതിന് തടസം ഇല്ലെന്നും വസീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.














