വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുല്ലപ്പള്ളി സ്ഥാനാർഥി ആകുന്നത് മലബാറില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്കും പാർട്ടിക്കും ലിയ സ്വീകാര്യത നൽകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നാദപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ മുല്ലപ്പള്ളിയെ പരിഗണിച്ചിരുന്നു. എന്നാല്‍ കൊയിലാണ്ടിയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് താത്പര്യമില്ല.
മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം മേഖലയിലെ ഈഴവ സമുദായത്തിലെ പിന്തുണ ലഭിക്കാനും കാരണമാകും. മുതിർന്ന നേതാവ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥിയായി ഉണ്ടാകണമെന്നാണ് നേതൃത്വം പറയുന്നത്. എന്നാൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിരിക്കുന്നത്.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 40 സ്ഥാനാർഥികളുടെ പട്ടിക സ്ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. സിറ്റിങ്, സംവരണ മണ്ഡലങ്ങൾ, ഒറ്റ പേരിലേക്കെത്തിയ മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ആദ്യ പട്ടികയിൽ ഉണ്ടാകും. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. അടുത്ത ആഴ്ച കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചേക്കും.
Leadership wants to contest in Kannur in assembly elections: Mullappally Ramachandran without responding










