ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ക്രിസ്‌തുദേവന്റെ അന്ത്യ അത്താഴത്തിൻ്റെ സ്‌മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. പെസഹ വ്യാഴത്തിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും നടക്കും. കുരിശുമരണം വരിക്കുന്നതിനുമുൻപ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുർബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്‌മരിച്ചാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. പെസഹ എന്ന വാക്കിനർഥം ‘കടന്നുപോകൽ’ എന്നാണ്.
യേശു ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ച വേളയിൽ ‘എല്ലാവരിലും വലിയവൻ എല്ലാവരുടെയും സേവകനായിരിക്കണം’ എന്ന മാതൃക പകർന്ന്, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുകരിച്ച് എല്ലാ ദേവാലയങ്ങളിലും പുരോഹിതർ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകുന്ന ശുശ്രൂഷയുണ്ടാകും. ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭ, ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ തിരുവത്താഴ ദിവ്യബലി, പൗരോഹിത്യ സ്ഥാപന അനുസ്‌മരണം, പാദക്ഷാളനം എന്നിവ നടത്തും.
ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ ആചരിക്കുന്നത്. അൻപതുനോമ്പിലെ അവസാന ആഴ്ചയാണിത്. കാൽവരിക്കുന്നിൽ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്‌മരണത്തിന് 3-ന് ദുഃഖവെള്ളി ആചരിക്കും. ദുഃഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്‌മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാംദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിർപ്പുതിരുനാൾ (ഈസ്റ്റർ) ആഘോഷിക്കുന്നതോടെ വലിയ നോമ്പാചരണം സമാപിക്കും.
Maundy Thursday is observed to commemorate the Last Supper, where Jesus Christ instituted Communion and demonstrated humility through the foot-washing tradition.









