മിഡ്ലാൻഡ് (മിഷിഗൻ): യുഎസിൽ ഫുഡ് സ്‌റ്റാംപ് അനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ യുവതിയ്ക്ക് തടവുശിക്ഷ. 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിനാണ് 15 വർഷം തടവുശിക്ഷ വിധിച്ചത്. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്‌റ്റാംപ് (SNAP) ആനുകൂല്യങ്ങളാണ് യുവതി തട്ടിയെടുത്തത്. മിഡ്‌ലാൻഡ് കൗണ്ടി സർക്യൂട്ട് കോടതി ജഡ്ജി സ്‌റ്റീഫൻ കരാസാണ് വിധി പ്രസ്താവിച്ചത്.
ആറ് വർഷമായി ഇവർ പരിചരിച്ചിരുന്ന 50 വയസ്സുകാരന്റെ ഫുഡ് സ്റ്റാംപ് കാർഡ് ഉപയോഗിച്ച് അമാൻഡ സ്വന്തം ആവശ്യങ്ങൾക്കായി സാധനങ്ങൾ വാങ്ങി. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന തട്ടിപ്പിലൂടെ 2,625 ഡോളറാണ് ഇവർ കൈക്കലാക്കിയത്. ഭക്ഷണത്തിന് വകയില്ലെന്ന് ഇര പരാതിപ്പെട്ടതിനെത്തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
അയാളുടെ ഗാർഡിയൻമാരെയും ഇരയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബോധിപ്പിച്ച് അമാൻഡ കബളിപ്പിച്ചിരുന്നു. അമാൻഡ മുൻപ് ഫോർജറി ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കേസിൽ തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും തടവുശിക്ഷ ഒഴിവാക്കണമെന്നും അമാൻഡ കോടതിയോട് അപേക്ഷിച്ചു. എന്നാൽ, നിസ്സഹായനായ ഒരു മനുഷ്യനെ ചൂഷണം ചെയ്‌തതിൽ ഇവർക്ക് യാതൊരു പശ്ചാത്താപവുമില്ലെന്ന് നിരീക്ഷിച്ച കോടതി മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പ് നൽകുന്നതിനായി തടവുശിക്ഷ അത്യാവശ്യമാണെന്നും വ്യക്തമാക്കി.
Midland woman imprisoned for food stamp fraud















