കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. സംഭവത്തിൽ കഴുത്തിനും കൈക്കും പരിക്കേറ്റിറ്റുണ്ട്. മന്ത്രിയുടെ കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
വന്ദേ ഭാരത് എക്‌സ്പ്രസ്സിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി സ്റ്റേഷനിലെത്തിയ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു. വൈകുന്നേരം മൂന്നേകാലോടെ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം വെച്ചാണ് പ്രതിഷേധവും അക്രമവും അരങ്ങേറിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
രാവിലെ കല്യാടുള്ള ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും ഉച്ചയ്ക്ക് പെരിങ്ങോം താലൂക്ക് ആശുപത്രിയുടെയും ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. മന്ത്രിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നിലനിന്നിരുന്നതിനാൽ വൻ പോലീസ് സന്നാഹം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധം തടയാനായില്ല. അതേസമയം, പോലീസുകാർ പിടിച്ചുതള്ളുന്നതിനിടയിലാണ് മന്ത്രിക്ക് പരിക്കേറ്റതെന്നും റിപ്പോർട്ടുകളുണ്ട്.
Minister Veena George, injured during KSU protest, in ICU; CM visits hospital











