
കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം പാർട്ടി ഏൽപ്പിച്ച ദൗത്യമാണെന്നും ഒരു പ്രത്യേക മിഷനുമായാണ് താൻ കേരളത്തിലേക്ക് എത്തുന്നതെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മണ്ഡലത്തിൽ ബിജെപിക്ക് നിലവിൽ വലിയ അനുകൂല സാഹചര്യമാണുള്ളതെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. നാളെ കേരളത്തിലെത്തുന്ന അദ്ദേഹം മണ്ഡലത്തിൽ സജീവമായ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കും.
കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെയാണ് തന്റെ പോരാട്ടമെന്നും മത്സരം പ്രധാനമായും ഇന്ത്യ സഖ്യത്തിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം തന്നെയാണ് കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ചൂണ്ടിക്കാണിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്ക് സമാധാനത്തോടെയും സുരക്ഷിതമായും ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനിൽക്കുന്നത് ഇന്ത്യയിൽ മാത്രമാണെന്നും അത് സംരക്ഷിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യ കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യനെ രംഗത്തിറക്കിയിരിക്കുന്നത്. ക്രൈസ്തവ മേഖലകളിൽ പാർട്ടിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. നാളത്തെ കേരള സന്ദർശനത്തോടെ കാഞ്ഞിരപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Mission Kanjirappally: Union Minister George Kurian to Battle Against India Alliance in Kerala Assembly Polls















