എസ് രാജേന്ദ്രനെതിരെ ഭീഷണി പ്രസംഗവുമായി എം എം മണി; കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം, നിയമനടപടിക്കൊരുങ്ങി രാജേന്ദ്രൻ

സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷമായ ഭീഷണി പ്രസംഗവുമായി എം എം മണി എംഎൽഎ രംഗത്തെത്തി. പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും പദവികളും അനുഭവിച്ച് ഒടുവിൽ പാർട്ടിയെ വഞ്ചിച്ച രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ മണി ആഹ്വാനം ചെയ്തു. മണിയുടെ വിവാദമായ ‘വൺ ടൂ ത്രീ’ പ്രസംഗത്തെ അനുസ്മിപ്പിക്കും വിധമുള്ള ആംഗ്യവിക്ഷേപങ്ങളോടും താക്കീതുകളോടും കൂടിയായിരുന്നു മൂന്നാറിലെ പ്രതികരണം. 15 വർഷം എംഎൽഎ പദവി നൽകി വളർത്തിയ പാർട്ടിയിൽ നിന്ന് പുറത്തുപോയതിലുള്ള കടുത്ത അമർഷമാണ് എം എം മണി പ്രസംഗത്തിലൂടെ പ്രകടിപ്പിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്ന രാജേന്ദ്രൻ അടുത്തിടെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിൽ രാജേന്ദ്രന്റെ ചതിയാണെന്ന് സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയ രാജേന്ദ്രന്റെ കൂടുമാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോട്ടം മേഖലയിലെ വോട്ട് വിഹിതത്തെ ബാധിക്കുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. രാജേന്ദ്രന്റെ സ്വാധീനം വോട്ടുകളിൽ ഇടിവുണ്ടാക്കിയാൽ അത് കോൺഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തെ പ്രകോപിപ്പിക്കുന്നത്.

എം എം മണിയുടെ പ്രസംഗത്തിനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കാനാണ് എസ് രാജേന്ദ്രന്റെ തീരുമാനം. തനിക്ക് മരണഭയമില്ലെന്നും മണിയുടെ ഭീഷണികളെ കാര്യമാക്കുന്നില്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചു. അതേസമയം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി ശശിയുമായുള്ള അഭിപ്രായ ഭിന്നതകളും സഹകരണ ബാങ്കിലെ അഴിമതി ആരോപണങ്ങളും രാജേന്ദ്രൻ നേരത്തെ പാർട്ടി കമ്മീഷന് മുന്നിൽ മൊഴിയായി നൽകിയിരുന്നു. തോട്ടം മേഖലയിൽ നിർണ്ണായക സ്വാധീനമുള്ള രാജേന്ദ്രനെതിരെ എം എം മണി നടത്തിയ പ്രതികരണം രാഷ്ട്രീയ കേരളത്തിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

More Stories from this section

family-dental
witywide