
തിരുവനന്തപുരം/മലപ്പുറം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കവേ, ആദ്യമണിക്കൂറിൽ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താനെത്തി. തിരുവനന്തപുരം മുടവൻമുഗളിലെ എൽ.പി സ്കൂളിലെ പോളിങ് ബൂത്തിലെത്തി നടൻ മോഹൻലാൽ തൻ്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ട് രേഖപ്പെടുത്തുക എന്നത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ലീഗ് സംസാഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ രാവിലെ തന്നെ വോട്ട് ചെയ്തു.
യുഡിഎഫ് തരംഗം ആവർത്തിക്കും-സാദിഖലി ശിഹാബ് തങ്ങൾ
സംസ്ഥാനത്ത് യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ട ആവേശകരമായ മുന്നേറ്റം ഇത്തവണയും തുടരുമെന്നും ഫൈനൽ തൂത്തുവാരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ വികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗ് വലിയ വിജയം നേടും- പി.കെ. കുഞ്ഞാലിക്കുട്ടി
എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് മത്സരിക്കുന്ന ബഹുഭൂരിപക്ഷം സീറ്റുകളിലും മികച്ച വിജയം നേടുമെന്നും യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പോളിങ് പുരോഗമിക്കുമ്പോൾ ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫും അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന യുഡിഎഫും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
Mohanlal casts his vote; UDF hopes for record victory













