മന്ത്രി സജി ചെറിയാന്റെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന വിവാദപരാമര്‍ശത്തില്‍ പ്രതികരിച്ച് മുസ്ലീം ലീഗ്. മത സൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും പാഠമാണ് ലീഗ് എപ്പോഴും പറഞ്ഞിട്ടുള്ളതെന്ന് വിഷയത്തിൽ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
നാല് വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. മറിച്ച് സൗഹാര്‍ദം നിലനിര്‍ത്തിക്കൊണ്ട് തന്നെ ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള ധൈര്യം മുസ്ലീം ലീഗിനുണ്ടന്നും അതില്ലാത്തതിനാലാണ് അതുമിതുമൊക്കെ പറഞ്ഞുകൊണ്ട് രംഗം വഷളാക്കാന്‍ ശ്രമിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേർത്തു.
വിഷയത്തിൽ, ഇലക്ഷനെ നേരിടാനുള്ള ആത്മവിശ്വാസക്കുറവാണ് പ്രകടമാക്കുന്നെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഗവണ്‍മെന്റിലിരിക്കുന്നവരുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും ആത്മവിശ്വാസം വളരെ കുറവാണ്. ഇത്ര വലിയ വര്‍ഗീയത ഇതിന് മുന്‍പ് അവര്‍ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആ ആത്മവിശ്വാസം ഇല്ലാതായി ഒരു സ്‌റ്റേജിലെത്തി. അതുകൊണ്ടാണ് ഈ മലപ്പുറം പ്രസ്താവനയൊക്കെ. എല്ലാവരും വാ നിറച്ച് ഒരു പ്രത്യേക ജനവിഭാഗത്തെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് നടത്തുന്ന ഈ പ്രചാരണം വരാനിരിക്കുന്ന ഇലക്ഷനെ നേരിടാനുള്ള ആത്മവിശ്വാസക്കുറവാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Muslim League responds to Saji Cherian’s controversial remarks












