മുസ്ലീം ലീഗിനെതിരെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നൂര്‍ബിന റഷീദിനെതിരെ നടപടിയുമായി പാര്‍ട്ടി നേതൃത്വം. നൂര്‍ബിനയുടെ പ്രസ്താവന വനിതാ ലീഗിന്റെ പൊതുനിലപാടായി കാണാന്‍ സാധിക്കില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. അച്ചടക്ക ലംഘനം നടത്തിയതിന് നൂർബിന റഷീദിനോട് പാർട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അച്ചടക്കമില്ലായ്മ വച്ചുപൊറുപ്പിക്കില്ലെന്ന് ഇന്നലെ തന്നെ മുസ്ലീം ലീഗ് അധ്യക്ഷന്‍ പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. നൂര്‍ബിന റഷീദിന് ലീഗ് ഇന്നലെതന്നെ വിശദീകരണ നോട്ടീസ് അയച്ചിരുന്നു. കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നും പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിമര്‍ശിച്ചിരുന്നു.
നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ച ശേഷമാണ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചത്. മുസ്ലിം ലീഗ് പാര്‍ട്ടി വിടുന്നില്ലെന്നും ലീഗില്‍ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയർത്തിയാണ് നൂര്‍ബിന റഷീദ് രാജി വെച്ചത്.
ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തെഹ്ലിയ. തലമുറ മാറ്റം വേണമെങ്കില്‍ ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ട് അവരെ പരിഗണിച്ചില്ലെന്ന് നൂര്‍ബിന വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. പാര്‍ട്ടിയില്‍ നിന്ന് താനുള്‍പ്പെടെയുള്ള വനിതാ ലീഗ് അംഗങ്ങള്‍ കടുത്ത അവഗണന നേരിടുന്നുവെന്നായിരുന്നു നൂര്‍ബിനയുടെ ആരോപണം.
Muslim League takes action against Noorbina for public criticism














