
ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്ര ലക്ഷ്യമിട്ടുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടമിസ് 2 വിക്ഷേപണം മാർച്ചിലേക്ക് നീട്ടി. ഫെബ്രുവരിയിൽ ദൗത്യം പൂർത്തിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വിക്ഷേപണ വാഹനമായ എസ്എൽഎസ് (SLS) റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കണ്ടെത്തിയ ഹൈഡ്രജൻ ചോർച്ചയാണ് തിരിച്ചടിയായത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിക്ഷേപണ തീയതി മാറ്റാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി തീരുമാനിച്ചത്.
വിക്ഷേപണത്തിന് മുന്നോടിയായി നടത്തുന്ന ‘വെറ്റ് ഡ്രസ് റിഹേഴ്സലിനിടെയാണ്’ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്. റോക്കറ്റിലെ ഹൈഡ്രജൻ ചോർച്ചയ്ക്ക് പുറമെ, ഒറൈയോൺ യാത്രാ പേടകത്തിലെ മർദ്ദ നിയന്ത്രണ വാൽവിലും തകരാർ കണ്ടെത്തിയിരുന്നു. വാൽവ് മാറ്റിവെച്ച് പ്രശ്നം പരിഹരിച്ചെങ്കിലും ഹൈഡ്രജൻ ചോർച്ച പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. ചോർച്ച പരിഹരിച്ച ശേഷം ഒരിക്കൽ കൂടി പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ വിക്ഷേപണ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണ് ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങിയെത്തുക. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൺ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിലെ അംഗങ്ങൾ. ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്ന ആർട്ടമിസ് 3 ദൗത്യത്തിന് മുന്നോടിയായുള്ള നിർണ്ണായക ഘട്ടമായാണ് ആർട്ടമിസ് 2 വിലയിരുത്തപ്പെടുന്നത്.
NASA Postpones Artemis II Moon Mission to March Due to Hydrogen Leak












