
രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയെ ഞെട്ടിച്ചുകൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ എൻഡിഎ വൻ വിജയം കൊയ്തു. ബിഹാറിൽ നടന്ന പോരാട്ടത്തിൽ മത്സരം നടന്ന അഞ്ച് സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ അപ്രതീക്ഷിത വിജയം നേടി. ബിജെപി നേതാവ് നിതിൻ നവീൻ, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ എന്നിവരടക്കമുള്ള പ്രമുഖർ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് കോൺഗ്രസ് എംഎൽഎമാർ എൻഡിഎയ്ക്ക് അനുകൂലമായി കൂറുമാറി വോട്ട് ചെയ്തതാണ് ബിഹാറിലെ ഈ സമ്പൂർണ്ണ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.
ഒഡീഷയിലും എൻഡിഎ തരംഗമാണ് ആഞ്ഞടിച്ചത്. നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ്-ബിജെഡി സംയുക്ത സ്ഥാനാർത്ഥി പരാജയപ്പെട്ടത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി. ബിഹാറിന് പിന്നാലെ ഒഡീഷയിലും വോട്ട് ചോർച്ചയും കൂറുമാറ്റവും ഉണ്ടായെന്നാണ് സൂചനകൾ. ബിജെപി വ്യാപകമായ അട്ടിമറിയും ക്രമക്കേടുകളും നടത്തിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
അതേസമയം, ഹരിയാനയിൽ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വോട്ടുകൾ അസാധുവാക്കാൻ അധികൃതർ നീക്കം നടത്തുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതേത്തുടർന്ന് ഇവിടെ വോട്ടെണ്ണൽ തടസ്സപ്പെട്ടിരിക്കുകയാണ്. ജനാധിപത്യ വിരുദ്ധമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
NDA Triumphs in Rajya Sabha Polls; Blow for Opposition in Bihar and Odisha Amid Cross-Voting Allegations
















