
വാഷിംഗ്ടൺ/തെഹ്‌റാൻ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ എഫ്-15 (F-15) യുദ്ധവിമാനത്തിലെ സൈനികനെ യുഎസ് സേന സാഹസിക ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയതിനു പിന്നാലെ അഭിനന്ദനങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതീവ അപകടകരമായ സാഹചര്യത്തിൽ നടന്ന ഈ രക്ഷാദൗത്യത്തെ “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിൽ-രക്ഷാദൗത്യങ്ങളിൽ ഒന്ന്” എന്നാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്.
ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുകയും ദൗത്യം നടന്ന മേഖലയിൽ തങ്ങളുടെ വ്യോമാക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയതിൽ ട്രംപിനെ നെതന്യാഹു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള അഭേദ്യമായ സഹകരണത്തിൻ്റെ തെളിവാണ് ഈ ദൗത്യമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിൽ വിമാനം തകർന്നു വീണതിനെത്തുടർന്ന് പർവ്വതപ്രദേശത്ത് കുടുങ്ങിയ എയർമാനെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിന് പരിക്കേറ്റെങ്കിലും നില തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ അമേരിക്കയുടെ രക്ഷാദൗത്യം പരാജയപ്പെട്ടുവെന്നും ദൗത്യത്തിൽ പങ്കെടുത്ത രണ്ട് യുഎസ് വിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടുവെന്നുമാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. അഞ്ച് ആഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടയിലെ നിർണ്ണായകമായ ഒരു സംഭവവികാസമാണിത്.
Netanyahu congratulates Israel on the heroic rescue of US soldier trapped in Iran















