
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് പോകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിതീഷ് കുമാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് ചുവടുമാറാൻ ആലോചിക്കുന്നത്. ഇതോടെ ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. നിതീഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
ജെഡിയു-ബിജെപി സഖ്യത്തിനുള്ളിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രി പദം ഒഴിയുന്നതോടെ ബിജെപിയിൽ നിന്നുള്ള നേതാവ് സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകും. എന്നാൽ ചർച്ചകൾ തുടരുന്നതേയുള്ളൂ എന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ജെഡിയു ഔദ്യോഗികമായി വ്യക്തമാക്കുന്നത്. മകൻ നിഷാന്തിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ പാർട്ടിയിലെ തന്റെ സ്വാധീനം നിലനിർത്താനാണ് നിതീഷ് ലക്ഷ്യമിടുന്നത്.
വരും ദിവസങ്ങളിൽ ബിഹാർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. നിതീഷ് കുമാർ കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറുന്നതോടെ എൻഡിഎ സഖ്യത്തിനുള്ളിലെ അധികാര സമവാക്യങ്ങളും മാറും. ബീഹാറിലെ ഭരണമാറ്റം സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വവുമായി നിതീഷ് കുമാർ ഉടൻ കൂടിക്കാഴ്ച നടത്തിയേക്കും.
Nitish Kumar likely to move to Rajya Sabha; BJP may take over Bihar CM post










