അമേരിക്കൻ ലൈംഗിക കുറ്റവാളിയും മനുഷ്യക്കടത്ത് പ്രതിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ദലൈലാമയുടെ പേര് പരാമർശിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ദലൈലാമയുടെ ഓഫീസ്. ദലൈലാമയ്ക്ക് എപ്സ്റ്റീനുമായി ഒരിക്കലും നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടായിട്ടില്ല. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനോ ഇടപെടാനോ ദലൈലാമ അനുമതി നൽകിയിട്ടില്ലെന്ന് ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
‘എപ്സ്റ്റീൻ ഫയലുകൾ’ എന്ന പേരിൽ പുറത്തുവന്ന രേഖകളിൽ ദലൈലാമയെ ബന്ധിപ്പിക്കാൻ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും ശ്രമിക്കുന്നതായി ഓഫീസ് ചൂണ്ടിക്കാട്ടി. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങൾ ഉൾപ്പെടെ, ഈ ഫയലുകളിൽ ദലൈലാമയുടെ പേര് “169 തവണ” പരാമർശിച്ചുവെന്ന തരത്തിൽ റിപ്പോർട്ടുകൾ നൽകിയിരുന്നു. എന്നാൽ, എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ഇമെയിലുകളിലും സന്ദേശങ്ങളിലുമുള്ള പരാമർശങ്ങൾ മാത്രം കുറ്റകൃത്യത്തിന്റെ തെളിവല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ൽ ജയിലിൽ ആത്മഹത്യ ചെയ്ത എപ്സ്റ്റീൻ ഗുരുതര ലൈംഗിക കുറ്റങ്ങൾക്കാണ് ശിക്ഷിക്കപ്പെട്ടിരുന്നത്.
കോടതി ഉത്തരവിനെ തുടർന്ന് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഈ രേഖകളിൽ പലതും സാധാരണവും ആകസ്മികവുമായ പരാമർശങ്ങളാണ്. “പരാമർശങ്ങൾ തെളിവല്ല” എന്നതാണ് നിലപാടെന്ന് ടിബറ്റൻ പ്രവർത്തകർ വ്യക്തമാക്കി. ഡൽഹി ആസ്ഥാനമായ ടിബറ്റ് റൈറ്റ്സ് കളക്റ്റീവ് പുറത്തിറക്കിയ കുറിപ്പിൽ, “ദലൈലാമയുമായി ബന്ധപ്പെട്ട രേഖകളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളെയോ സാമ്പത്തിക ഇടപാടുകളെയോ വ്യക്തിപരമായ തെറ്റായ പെരുമാറ്റങ്ങളെയോ സൂചിപ്പിക്കുന്ന ഒന്നുമില്ല” എന്ന് പറഞ്ഞു.
പൊതുപരിപാടികൾ, അക്കാദമിക് സംരംഭങ്ങൾ, അല്ലെങ്കിൽ മൂന്നാം കക്ഷികളുടെ ചർച്ചകൾ എന്നിവയുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് കൂടുതലെന്നും പ്രസ്താവനയിൽ പറയുന്നു. “ഒരാളുടെ ഇമെയിലിൽ പേര് പരാമർശിക്കപ്പെടുന്നതും ആ വ്യക്തിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതും തമ്മിൽ വ്യത്യാസമുണ്ട്. എപ്സ്റ്റീൻ ഫയലുകളിൽ രാഷ്ട്രീയ, അക്കാദമിക്, സാമൂഹിക മേഖലകളിലെ നൂറുകണക്കിന് പ്രമുഖരുടെ പേരുകളുണ്ട്. അതിൽ ഭൂരിഭാഗവും ഒരു കുറ്റത്തിനും ആരോപിക്കപ്പെട്ടിട്ടില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ദലൈലാമയ്ക്ക് എപ്സ്റ്റീനുമായി വ്യക്തിപരമായ ബന്ധമോ സാമ്പത്തിക സഹായമോ ഉണ്ടായിരുന്നില്ലെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നും സംഘടന വ്യക്തമാക്കി. ഈ വിഷയത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന സമയം ശ്രദ്ധേയമാണെന്നും, അടുത്തിടെ ദലൈലാമയ്ക്ക് ഗ്രാമി അവാർഡ് ലഭിച്ചതിന് പിന്നാലെയാണിതെന്നും ടിബറ്റ് റൈറ്റ്സ് കളക്റ്റീവ് ചൂണ്ടിക്കാട്ടി. ഈ അവാർഡിനെതിരെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു.
ടെൻസിൻ ഗ്യാത്സോയാണ് നിലവിലെ 14-ാമത് ദലൈലാമ. 2011 വരെ ടിബറ്റൻ സർക്കാർ-ഇൻ-എക്സൈലിന്റെ തലവനായിരുന്നു അദ്ദേഹം. 1959ൽ ചൈനീസ് ഭരണത്തിനെതിരായ പരാജയപ്പെട്ട കലാപത്തെ തുടർന്ന് ടിബറ്റ് വിട്ട ദലൈലാമ, ഇന്ത്യയിൽ അഭയം തേടുകയും ധർമ്മശാലയിൽ ടിബറ്റൻ ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. ടിബറ്റൻ സംസ്കാരം സംരക്ഷിക്കാനും സ്വയംഭരണത്തിനായി പ്രവർത്തിക്കാനും അദ്ദേഹം ഇപ്പോഴും പ്രവാസജീവിതം തുടരുകയാണ്.
No Epstein link, says Dalai Lama’s office after reports of ‘several mentions’ in files















