ആണവമേഖലയും നിർണ്ണായക ധാതുക്കളും വരെ ചർച്ചയിൽ; വ്യാപാര കരാറിന് പിന്നാലെ ജയശങ്കറും റൂബിയോയും ചർച്ച നടത്തി

ന്യൂഡൽഹി: അമേരിക്കയിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തുകയും നിർണ്ണായക ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം എന്നിവയിൽ ഉഭയകക്ഷി സഹകരണം ഔദ്യോഗികമാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.

ഇന്ത്യയും യുഎസും തമ്മിൽ വ്യാപാര കരാറിൽ ഏർപ്പെട്ടതായും, ഇതിലൂടെ ഡൽഹിക്ക് മേലുള്ള പരസ്പര താരിഫ് വാഷിംഗ്ടൺ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജയശങ്കർ-റൂബിയോ കൂടിക്കാഴ്ച നടന്നത്.

വ്യാപാരം, ഊർജ്ജം, ആണവോർജ്ജം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ വിവിധ വശങ്ങൾ ചർച്ചയിൽ ഉൾപ്പെട്ടതായി ജയശങ്കർ അറിയിച്ചു. നമ്മുടെ പങ്കാളിത്ത താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ സംവിധാനങ്ങളുടെ യോഗങ്ങൾ എത്രയും വേഗം വിളിച്ചുകൂട്ടാൻ ഇരുനേതാക്കളും സമ്മതിച്ചതായി വിദേശകാര്യ മന്ത്രി എക്സിൽ പോസ്റ്റുചെയ്തു.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലെത്തിയ ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ റൂബിയോയും ജയശങ്കറും സ്വാഗതം ചെയ്തതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ അറിയിച്ചു. “പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നതിനും നമ്മുടെ പങ്കാളിത്ത ഊർജ്ജ സുരക്ഷാ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇരു ജനാധിപത്യ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ചചെയ്തു,” പ്രസ്താവനയിൽ പറയുന്നു.

“ക്വാഡ് വഴി ഉഭയകക്ഷി, ബഹുപക്ഷ സഹകരണം വിപുലീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചാണ് സെക്രട്ടറി റൂബിയോയും മന്ത്രി ജയശങ്കറും കൂടിക്കാഴ്ച അവസാനിപ്പിച്ചത്. സമൃദ്ധമായ ഇന്തോ-പസഫിക് മേഖല നമ്മുടെ പങ്കാളിത്ത താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഇരുവരും അംഗീകരിച്ചു,” പ്രസ്താവനയിൽ വ്യക്തമാക്കി.

Nuclear sector and critical minerals under discussion; Jaishankar and Rubio held talks after trade deal

Also Read