വാൻസിനെ കൊല്ലുമെന്ന് ഭീഷണി: ഒഹായോ സ്വദേശിക്കെതിരെ കേസ്, കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കൈവശം വെച്ചതായും ആരോപണം

ഒഹായോ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒഹായോ സ്വദേശിയായ ഒരാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ മാസം വാൻസ് സ്വന്തം സംസ്ഥാനമായ ഒഹായോ സന്ദർശിച്ച സമയത്താണ് ഭീഷണി ഉയർന്നത്. എന്നാൽ പ്രതിയുടെ ആരോഗ്യനില കണക്കിലെടുത്താൽ ഭീഷണി നടപ്പാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി.

ഷാനൻ മാത്ത്രെ എന്നയാളാണ് പ്രതി. വാൻസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനു പുറമേ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ഡിജിറ്റൽ ഫയലുകൾ കൈവശം വെച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കൈവശം വെച്ച കേസിൽ പരമാവധി 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. വാൻസിനെതിരായ ഭീഷണി കേസിൽ പരമാവധി അഞ്ച് വർഷം തടവാണ് ശിക്ഷ.

കോടതിയിൽ കുറ്റം നിഷേധിച്ച് ഹാജരായ മാത്ത്രെയുടെ ആരോഗ്യപ്രശ്നങ്ങൾ എല്ലാവർക്കും വ്യക്തമായിരുന്നുവെന്ന് അഭിഭാഷകൻ നീൽ മക്‌എൽറോയ് പറഞ്ഞു. അതിനാൽ ഭീഷണി കേസ് അർഥമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.

മാത്ത്രെയ്ക്ക് മാനസിക വൈകല്യങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. എന്നിരുന്നാലും, “ഉപരാഷ്ട്രപതി എവിടെയുണ്ടാകുമെന്ന് കണ്ടെത്തി M14 ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് കൊല്ലും” എന്ന മാത്ത്രെയുടെ പ്രസ്താവനയെ തുടർന്ന് നീതിന്യായ വകുപ്പും സീക്രട്ട് സർവീസും വിഷയം അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി 33 വയസുള്ള ടൊലീഡോ സ്വദേശിയായ മാത്ത്രെയുടെ മൊബൈൽ ഫോൺ ജനുവരി 21ന് പിടിച്ചെടുത്തു. ഓൺലൈൻ ഭീഷണിയ്ക്കൊപ്പം പ്രതിയുടെ പെരുമാറ്റവും പ്രവർത്തനങ്ങളും പരിശോധിച്ചതായി സീക്രട്ട് സർവീസ് അറിയിച്ചു. വൈസ് പ്രസിഡൻ്റ് ഈ നികൃഷ്ടമായ ഭീഷണിയെ ശക്തമായി നിയമനടപടികളിലൂടെ നേരിടുമെന്നും സ്ക്രീനിന് പിന്നിൽ ഒളിച്ചാലും നിയമത്തിൽ നിന്ന് രക്ഷയില്ല എന്നും അറ്റോർണി ജനറൽ പാമെല ബോണ്ടി പറഞ്ഞു. ഇത്തരത്തിലുള്ള അക്രമഭീഷണികൾ ഒരിക്കലും അനുവദിക്കില്ലെന്ന് ഒഹായോ നോർത്ത് ഡിസ്‌ട്രിക്റ്റ് യു.എസ്. അറ്റോർണി ഡേവിഡ് എം. ടോപ്ഫർ പറഞ്ഞു. കേസ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ പ്രതി കസ്റ്റഡിയിൽ തുടരുമോ എന്നതിൽ ബുധനാഴ്ച വീണ്ടും കോടതി കേസ് പരിഗണിക്കും.

Ohio man charged with threatening to kill Vance, possession of child abuse footage