
വാഷിംഗ്ടൺ: മിസിസിപ്പിയിലെ ജാക്സണിലുള്ള ചരിത്രപ്രസിദ്ധമായ ബെത്ത് ഇസ്രായേൽ സിനഗോഗിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സിനഗോഗിൽ തീപിടുത്തമുണ്ടായത്. തീയിട്ടുവെന്ന സംശയത്തെത്തുടർന്ന് ഒരാളെ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ അവിടെ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിനഗോഗിലെ ലൈബ്രറിക്കും ഭരണവിഭാഗത്തിൻ്റെ ഓഫീസിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ചരിത്രപ്രസിദ്ധമായ രണ്ട് തോറ ചുരുളുകൾ (Torah scrolls) പൂർണ്ണമായും നശിക്കുകയും അഞ്ചെണ്ണത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
എഫ്.ബി.ഐ, ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സ് എന്നിവയുടെ സഹായത്തോടെയാണ് ജാക്സൺ പൊലീസ് അന്വേഷണം നടത്തുന്നത്. ഇത് ഒരു വിദ്വേഷ കുറ്റകൃത്യമാണോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.
ജാക്സണിലെ ഏക സിനഗോഗായ ഈ ആരാധനാലയത്തിൽ 1967-ൽ കു ക്ലക്സ് ക്ലാൻ (Ku Klux Klan) ബോംബാക്രമണം നടത്തിയ ചരിത്രവുമുണ്ട്. ശനിയാഴ്ചത്തെ തീപിടുത്തം ഉണ്ടായ സമയത്ത് ആരും സിനഗോഗിൽ ഇല്ലാതിരുന്നതിനാൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സിനഗോഗ് പുനർനിർമ്മിക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്
One arrested in historic Mississippi synagogue fire.















