
മാഡ്രിഡ്: സ്‌പെയിനിലെ ദക്ഷിണ പ്രവിശ്യയായ കൊർദോബയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7:45-ഓടെ അഡമുസ് പട്ടണത്തിന് സമീപമാണ് ഈ ദാരുണമായ അപകടം നടന്നത്. മരിച്ച 39 പേരിൽ റെൻഫെ ട്രെയിനിന്റെ ഡ്രൈവറും ഉൾപ്പെടുന്നു. അപകടത്തിൽ 150-ലധികം പേർക്ക് പരിക്കേറ്റു, ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നു.
മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് 300-ഓളം യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ കമ്പനിയായ ‘ഇറിയോ’യുടെ ട്രെയിൻ പാളം തെറ്റുകയും എതിർവശത്തെ ട്രാക്കിലേക്ക് മറിയുകയും ചെയ്തു. ഈ സമയത്ത് മാഡ്രിഡിൽ നിന്ന് ഹുവെൽവയിലേക്ക് വരികയായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ‘റെൻഫെ’ ട്രെയിനുമായി ഇത് കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ട്രാക്ക് കഴിഞ്ഞ മെയ് മാസത്തിൽ നവീകരിച്ചതാണെന്നും ട്രെയിനുകൾ താരതമ്യേന പുതിയതാണെന്നും സ്പാനിഷ് ഗതാഗത മന്ത്രി ഓസ്‌കാർ പുവെൻ്റെ വ്യക്തമാക്കി. നേർരേഖയിലുള്ള ട്രാക്കിൽ ഇത്തരമൊരു അപകടം നടന്നത് തികച്ചും അസ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടിയിടിയുടെ ആഘാതത്തിൽ റെൻഫെ ട്രെയിനിന്റെ രണ്ട് ബോഗികൾ 4 മീറ്റർ താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത് ദുരന്തത്തിന്റെ ആഴം കൂട്ടി. അപകടത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. സ്പാനിഷ് റെയിൽവേയിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
One of the biggest accidents on Spanish railways, death toll rises to 39.














