
വാഷിംഗ്ടൺ: അപൂർവ്വമായ അർബുദബാധയോട് പൊരുതുന്നതിനിടയിലും, ഇമിഗ്രേഷൻ വിഭാഗം തടവിലാക്കിയ തൻ്റെ പിതാവിൻ്റെ മോചനത്തിനായി പരസ്യമായി പോരാടിയ ഷിക്കാഗോയിലെ 16 വയസ്സുകാരിയായ വിദ്യാർത്ഥിനി ഒഫീലിയ ടോറസ് അന്തരിച്ചു. മൃദുവായ കലകളെ ബാധിക്കുന്ന ‘ആൽവിയോളാർ റാബ്ഡോമിയോസാർക്കോമ’ എന്ന അപൂർവ ഇനം കാൻസറാണ് ഒഫീലിയയെ മരണത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ICE) ഉദ്യോഗസ്ഥർ ഒഫീലിയയുടെ പിതാവ് റൂബൻ ടോറസ് മാൽഡൊണാഡോയെ തടങ്കലിലാക്കിയപ്പോൾ, അദ്ദേഹത്തിൻ്റെ മോചനത്തിനായി ശക്തമായി വാദിച്ചിരുന്നു. കാൻസർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ദിവസമായിരുന്നു പിതാവിനെ അറസ്റ്റ് ചെയ്തത്. വീൽചെയറിലിരുന്ന് പിതാവിനായി ഒഫീലിയ നടത്തിയ പോരാട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോകളും അമേരിക്കയിലുടനീളം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇത് ട്രംപ് ഭരണകൂടത്തിൻ്റെ കടുത്ത കുടിയേറ്റ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമായും മാറി.
അറസ്റ്റിന് പിന്നാലെ, പിതാവിനെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചും സമാനമായ സാഹചര്യം നേരിടുന്ന കുടുംബങ്ങളെക്കുറിച്ച് സംസാരിച്ചും ഒഫീലിയ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോയിൽ തൻ്റെ പിതാവിനെ അത്യന്തം സ്നേഹമുള്ള ഒരു രക്ഷിതാവായാണ് അവൾ വിശേഷിപ്പിച്ചത്. “എൻ്റെ അച്ഛൻ മറ്റ് പലരെയും പോലെ അദ്ധ്വാനശീലനായ വ്യക്തിയാണ്. കുടുംബത്തെക്കുറിച്ച് ചിന്തിച്ച്, യാതൊരു പരാതിയും കൂടാതെ അതിരാവിലെ എഴുന്നേറ്റ് ജോലിക്ക് പോകുന്ന ഒരാൾ,” വീഡിയോയിൽ ഒഫീലിയ പറയുന്നു. കഠിനാധ്വാനികളായ കുടിയേറ്റ കുടുംബങ്ങൾ ഇവിടെ ജനിച്ചവരല്ല എന്ന കാരണത്താൽ മാത്രം ലക്ഷ്യം വെയ്ക്കപ്പെടുന്നത് അനീതിയല്ലേ എന്നും അവൾ ചോദിച്ചു.
ഒഫീലിയയുടെ രോഗാവസ്ഥ പരിഗണിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം 2,000 ഡോളറിൻ്റെ ബോണ്ടിൽ കോടതി പിതാവിന് ജാമ്യം അനുവദിച്ചു. എന്നാൽ ഇദ്ദേഹത്തിനെതിരെ ട്രാഫിക് നിയമലംഘനങ്ങൾ അടക്കം ചില കേസുകളുണ്ടെന്നും അറസ്റ്റ് ചെയ്യുന്ന സമയത്ത് ഉദ്യോഗസ്ഥരെ അനുസരിക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചതായും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് (DHS) അറിയിച്ചിരുന്നു. ഒഫീലിയ മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, പിതാവിനെ നാടുകടത്തുന്നത് യുഎസ് പൗരന്മാരായ അദ്ദേഹത്തിൻ്റെ മക്കളെ മോശമായി ബാധിക്കുമെന്ന് വിലയിരുത്തി ഷിക്കാഗോ ജഡ്ജി അദ്ദേഹത്തിന് രാജ്യത്ത് തുടരാൻ അനുമതി നൽകി. ഇത് അദ്ദേഹത്തിന് സ്ഥിരതാമസത്തിനുള്ള പൗരത്വത്തിലേക്കും വഴിയൊരുക്കിയേക്കാം.
ഷിക്കാഗോയിലെ ലേക്ക് വ്യൂ ഹൈസ്കൂളിലെ ജൂനിയർ വിദ്യാർത്ഥിനിയായിരുന്ന ഒഫീലിയ, മരണത്തിന് മൂന്ന് ദിവസം മുമ്പ് നടന്ന ഇമിഗ്രേഷൻ ഹിയറിംഗിൽ സൂം വഴി പങ്കെടുത്തിരുന്നു. തൻ്റെ അവസാന ശ്വാസം വരെ കുടുംബത്തിന് വേണ്ടി ധീരമായി പോരാടിയ ഒഫീലിയ എല്ലാവർക്കും ഒരു മാതൃകയാണെന്ന് പിതാവിൻ്റെ അഭിഭാഷകൻ കൽമാൻ റെസ്നിക് പറഞ്ഞു.
Ophilia Gisella passes away after battling cancer, returns after working tirelessly for her father’s release from ICE detention















