
മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നിൽ 32 മണിക്കൂർ നേരത്തേക്ക് ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ഞായറാഴ്ച അർദ്ധരാത്രി വരെയാണ് വെടിനിർത്തൽ പ്രാബല്യത്തിലുണ്ടാവുകയെന്ന് ക്രെംലിൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അവധി ദിനങ്ങളിൽ യുദ്ധത്തിന് ചെറിയൊരു ഇടവേള വേണമെന്ന യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കിയുടെ ആവശ്യത്തിന് പിന്നാലെയാണ് പുടിൻ്റെ ഈ തീരുമാനം. ഈസ്റ്റർ വേളയിൽ ഇരുപക്ഷവും പരസ്പരം ഊർജ്ജ നിലയങ്ങളെ ലക്ഷ്യം വെക്കുന്നത് നിർത്തണമെന്ന് സെലെൻസ്‌കി നേരത്തെ നിർദ്ദേശിച്ചിരുന്നു. അമേരിക്ക മുഖേനയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്.
എന്നാൽ പുടിൻ്റെ പ്രഖ്യാപനത്തോട് യുക്രെയ്ൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഈസ്റ്ററിനും റഷ്യ 30 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇരുപക്ഷവും അത് ലംഘിച്ചതായി പരസ്പരം ആരോപിച്ചിരുന്നു. അതിനാൽ തന്നെ ഇത്തവണത്തെ പ്രഖ്യാപനവും യുദ്ധക്കളത്തിൽ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്.
എല്ലാ ദിശകളിലുമുള്ള സൈനിക നീക്കങ്ങൾ നിർത്താൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും, ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ഏത് പ്രകോപനവും നേരിടാൻ സൈന്യം സജ്ജരായിരിക്കണമെന്നും ക്രെംലിൻ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. റഷ്യൻ അധിനിവേശം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും ഏകദേശം 800 മൈൽ നീളുന്ന യുദ്ധമുന്നണിയിൽ ഇരുസൈന്യങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്.
എന്താണ് ഓർത്തഡോക്സ് ഈസ്റ്റർ
ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ വിശ്വാസികൾ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുസ്മരിച്ച് ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ് ഓർത്തഡോക്സ് ഈസ്റ്റർ അല്ലെങ്കിൽ ‘പാസ്ക’. പാശ്ചാത്യ സഭകൾ ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുമ്പോൾ, ഓർത്തഡോക്സ് സഭകൾ പുരാതനമായ ജൂലിയൻ കലണ്ടർ അടിസ്ഥാനമാക്കിയാണ് ഈസ്റ്റർ തീയതി നിശ്ചയിക്കുന്നത്. ഇക്കാരണത്താൽ, സാധാരണ ഈസ്റ്റർ കഴിഞ്ഞ് ഒന്നോ അതിലധികമോ ആഴ്ചകൾക്ക് ശേഷമാണ് പലപ്പോഴും ഓർത്തഡോക്സ് ഈസ്റ്റർ വരുന്നത്. റഷ്യ, ഉക്രെയ്ൻ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ആഘോഷമാണിത്.
Orthodox Easter: Putin announces 32-hour ceasefire in Ukraine















