
സിയാൽകോട്ട്: ഭാവിയിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ അതിർത്തിയിൽ ഒതുങ്ങാത്ത ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിൻ്റെ ഭീഷണി. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് കൊൽക്കത്ത വരെ ആക്രമിച്ച് മറുപടി നൽകാൻ പാകിസ്ഥാൻ മടിക്കില്ലെന്ന് അദ്ദേഹം ഭീഷണി മുഴക്കി. തന്റെ ജന്മനാടായ സിയാൽകോട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ മണ്ണിൽ പാകിസ്ഥാനെ കുറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് ഒരു ‘വ്യാജ ആക്രമണത്തിന്’ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ കസ്റ്റഡിയിലുള്ള പാക്ക് സ്വദേശികളുടെയോ അവരുടെ തന്നെയോ ആളുകളുടെയോ മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം അവർ ഭീകരരായിരുന്നെന്ന് പ്രചാരണം നടത്തി വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ഖ്വാജ ആസിഫ് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിടാൻ ഖ്വാജ ആസിഫ് തയാറായില്ല. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നടപടിക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായ സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ ഈ വിവാദ പരാമർശം.
ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാകിസ്ഥാന് നൽകിയ ശക്തമായ താക്കീതുകൾക്ക് പിന്നാലെയാണ് ഖ്വാജ ആസിഫിൻ്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ അത് വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും പാകിസ്ഥാൻ അതിന് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Pakistan’s Defense Minister Khawaja Asif threatens to retaliate against India’s fake attack, reaching as far as Kolkata















