‘ഗാന്ധി ദൈവം തമ്പുരാനോ?, രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്

കോട്ടയം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. ഗാന്ധിജി സമരം ചെയ്ത് സ്വാതന്ത്ര്യം നേടിത്തന്നു എന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി സി ജോര്‍ജ് പറഞ്ഞു. ഒരു ഓണ്‍ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പി സി ജോര്‍ജ് ഗാന്ധിയെ അധിക്ഷേപിച്ചത്. ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍ത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും പി സി ജോര്‍ജ് പറയുന്നു.

സംഭവത്തിൽ, പി സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. പി സി ജോര്‍ജ് ഗാന്ധിജിയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലാണ് അവഹേളനം എന്നു പരാതിയില്‍ പറയുന്നുണ്ട്. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.

അതേ ‘സമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയായി പി സി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് മത്സരിക്കും. മണ്ഡലത്തില്‍ സജീവമാകാന്‍ ബിജെപി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പി സി ജോര്‍ജ് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ തവണ ബിഡിജെഎസ് ആയിരുന്നു മണ്ഡലത്തില്‍ മത്സരിച്ചത്. ഇത്തവണ പി സി ജോര്‍ജിനായി മണ്ഡലം ഏറ്റെടുത്ത് ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നല്‍കാനാണ് ബിജെപി നീക്കം.

PC George triggered controversy by making derogatory remarks about Mahatma Gandhi