സിപിഐഎം പാർട്ടി വിടുകയും തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിക്കുകയും ചെയ്യുന്ന പി കെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശശി വഞ്ചകനാണെന്നും വഞ്ചകർക്ക് ചരിത്രത്തിൽ ജയമില്ലെന്നും പാലക്കാട് ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വഞ്ചകന്‍മാര്‍ അനുഭവിക്കാന്‍ പോകുന്നേയുള്ളുവെന്നും യുഡിഎഫ് ഗതികേടിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് എത്രമാത്രം ഗതികേടിലാണ് എന്ന് നോക്കണം. യുഡിഎഫിന്റെ ആ ഗതികേടിന്റെ ചിത്രം ഇവിടെ ശരിയായ രീതിയില്‍ കാണാനുണ്ട്. ചരിത്രം ഒരുകാലത്തും വഞ്ചകന്‍മാര്‍ക്ക് ജയം കൊടുത്തിട്ടില്ല. എല്ലാ കാലത്തും ചരിത്രം വഞ്ചകന്‍മാരെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആ ഒറ്റപ്പെടല്‍ അതിന്റേതായ രീതിയില്‍ വഞ്ചകന്‍മാരെല്ലാം അനുഭവിക്കാന്‍ പോവുകയാണ്. നാടിനെ പരിഹസിക്കാനും നാട്ടുകാരെ വിലകുറച്ച് കാണാനും ബഹുജനങ്ങളെ അവമതിക്കാനും തയാറാകുന്ന ഒരാളും ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ലെന്നും ഇത് ഒരു പാഠമായെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന് കേരളം രക്ഷപ്പെടാൻ പാടില്ലെന്നും കേരളം തകരണം എന്നുമുള്ള സമീപനമാണ് ഉള്ളത്. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല. കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ലെന്നും പാർലമെന്റിൽ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാർ ആരും അതിന് ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Pinarayi Vijayan sharply criticizes PK Sasi at LDF convention at ottapalam, Palakkad









