വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിലും വിവാദങ്ങളിലും പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയെപ്പോലൊരു മഹാനടനെ അധിക്ഷേപിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സദുദ്ദേശത്തോടെയും ആരെയും അറിയിക്കാതെയും വയനാട്ടിലെത്തിയ താരത്തെ സോഷ്യൽ മീഡിയയിലൂടെ വേട്ടയാടാൻ ശ്രമിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങളെ ചിലർ ബോധപൂർവ്വം വിവാദമാക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ നന്മ എപ്പോഴും ആഗ്രഹിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. ചെന്നൈയിൽ നിന്ന് യാത്ര ചെയ്ത് ആവേശത്തോടെ ഓടിയെത്തിയ അദ്ദേഹത്തിന്റെ മനസ്സ് കാണാതെ പോയത് വലിയ തെറ്റാണ്. നല്ലൊരു കാര്യത്തെ എങ്ങനെ ചീത്തയാക്കാം എന്നതിന് ഉദാഹരണമാണ് ഈ വിവാദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയെ ആക്ഷേപിച്ച സൈബർ പോരാളികൾക്ക് അദ്ദേഹത്തെ അറിയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. മമ്മൂട്ടിയുടെ സന്ദർശനവും ഇടപെടലുകളും കേരളത്തിന്റെ സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അങ്ങനെയുള്ള ഒരാളെ അപമാനിക്കുന്നത് ശരിയല്ല. ഉണ്ടായ സംഭവങ്ങളിൽ അദ്ദേഹത്തിനുണ്ടായ മാനസിക വിഷമത്തിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും പിണറായി വിജയൻ പ്രഖ്യാപിച്ചു. ഇതോടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങൾക്ക് രാഷ്ട്രീയതലത്തിൽ പുതിയ മാനം കൈവന്നിരിക്കുകയാണ്.
Pinarayi Vijayan tenders public apology to Mammootty over Wayanad visit controversy










