ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യുഎഇക്കെതിരെയുണ്ടായ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ പൂർണ്ണ ഐക്യദാർഢ്യം യുഎഇയെ അറിയിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് മോദി പ്രത്യേകം നന്ദി പറയുകയും ചെയ്തു. സംഘർഷം രൂക്ഷമായ ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പ്രതിഫലനം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിച്ചു. ദുബായ് ഗ്ലോബൽ വില്ലേജ് അടക്കമുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചു.
മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള എല്ലാ നടപടികളെയും ഇന്ത്യ പിന്തുണയ്ക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ പക്ഷം പിടിക്കാതെ കരുതലോടെ നീങ്ങിയ ഇന്ത്യ, യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിലൂടെ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാസികളുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്നും മോദി തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.
PM Modi condemns attacks on UAE; High alert in Emirates














