യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യം, ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി, ‘ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന’

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്ത മോദി, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കി. യുദ്ധസാഹചര്യം ഇവിടുത്തെ മലയാളി നഴ്സുമാരെയും മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.

സമാധാനം പുനഃസ്ഥാപിക്കാനായി നയതന്ത്ര ചർച്ചകൾ തുടരണമെന്നും സംഘർഷം ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരത ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിതരണത്തെയും ബാധിക്കുന്ന കാര്യത്തിലും മോദി ആശങ്ക അറിയിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഇന്ത്യയുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നുവെന്നും മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സുരക്ഷയും സഹായവും ഉറപ്പാക്കുമെന്നും മറുപടി നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചബാഹർ തുറമുഖ വികസനം ഉൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ അറിയിച്ചു.

PM Modi speaks to Iranian President Pezeshkian; emphasizes safety of Indian citizens

More Stories from this section

family-dental
witywide