
പുതുപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി വേട്ടയാടിയവർക്കെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കറുത്ത ഷർട്ട് ധരിച്ചാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.
കോട്ടയം പുതുപ്പള്ളിയിലെ ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തിയത്. അമ്മ മറിയാമ്മ ഉമ്മൻ, സഹോദരി മറിയ ഉമ്മൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം പോളിംഗ് സ്റ്റേഷനിലെത്തിയത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപായി പുതുപ്പള്ളി പള്ളിയിലെത്തി പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ അദ്ദേഹം പ്രാർത്ഥന നടത്തിയിരുന്നു.
കേരളവും പുതുപ്പള്ളിയും ഇന്ന് ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിവസമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വികസനവും കരുതലുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയമെന്നും, അദ്ദേഹത്തെ വേട്ടയാടിയവർക്ക് പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാണ്ടി ഉമ്മൻ്റെ കറുത്ത വസ്ത്രത്തിലുള്ള സാന്നിധ്യം വോട്ടെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
മണ്ഡലത്തിന് ഫണ്ട് അനുവദിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുപ്പള്ളിയെ ദ്രോഹിച്ചു. തടസ്സപ്പെട്ട പാലങ്ങളുടെ പണികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അവസ്ഥയും ഇതിന് തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. പണി തീരാത്ത സിവില്‍ സ്റ്റേഷന് ഉമ്മന്‍ ചാണ്ടിയുടെ പേരിട്ട് അദ്ദേഹത്തെ ആക്ഷേപിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിലും സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികളിലും ജനങ്ങള്‍ വോട്ടിലൂടെ പ്രതികരിക്കും. ഉമ്മന്‍ ചാണ്ടിക്ക് പിന്‍ഗാമിയായി ഒരു യുഡിഎഫ് മുഖ്യമന്ത്രി കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Polling in progress in Puthuppally; Chandy Oommen casts his vote in protest by wearing black












