തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരിലും മോദി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്ററിലെത്തുന്ന മോദി കോട്ട മൈതാനത്ത് 12 മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളും എന്‍ഡിഎ ദേശീയ-സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
തുടര്‍ന്ന് തൃശൂരിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രിയെ കുട്ടനല്ലൂര്‍ ഹെലിപാഡില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തൃശ്ശൂരില്‍ ജില്ല ആശുപത്രിക്ക് മുന്‍വശത്ത് നിന്ന് തുടങ്ങുന്ന റോഡ് ഷോ നഗരം ചുറ്റി ബിനി ഹെറിറ്റേജിന് മുന്‍വശം സമാപിക്കും. ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഇരുജില്ലകളിലും ഒരുക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി ട്രയൽ റൺ അടക്കം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തൃശൂര്‍ നഗരത്തിൽ പൂർത്തിയായി. വൈകിട്ട് നാലുമണിയോടെ കുട്ടനെല്ലൂരിലെ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. 4.15ഓടെ സ്വരാജ് റൗണ്ടിൽ റോഡ് ഷോ ആരംഭിക്കും. തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രി മുതൽ ബിനി ഹെറിറ്റേജ് വരെയാണ് റോഡ് ഷോ.
അമ്പതിനായിരത്തിൽ അധികം പ്രവർത്തകർ റോഡ് ഷോയുടെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. പത്മജാ വേണുഗോപാൽ ഉൾപ്പെടെ ജില്ലയിലെ എല്ലാ എൻഡിഎ സ്ഥാനാർത്ഥികളും റോഡ് ഷോയുടെ ഭാഗമായി പങ്കെടുക്കും. റോഡ് ഷോയ്ക്ക് മുന്നോടിയായി 12 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
Prime Minister Narendra Modi in Kerala today for election campaign















