
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തൊഴിലില്ലാത്ത യുവാക്കൾ, പ്രതിസന്ധിയിലായ നിർമ്മാണ മേഖല, നിക്ഷേപകർ മൂലധനം പിൻവലിക്കുന്ന സാഹചര്യം, ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്ന അവസ്ഥ, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെയെല്ലാം കേന്ദ്ര ബജറ്റ് പൂർണ്ണമായും അവഗണിച്ചതായി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കേരളത്തിന് വലിയ അവഗണനയാണ് ബജറ്റിൽ നേരിട്ടതെന്ന വിമർശനവും ശക്തമാണ്. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് (AIIMS), അതിവേഗ റെയിൽപാത എന്നിവയിൽ യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ ലഭിച്ചപ്പോഴാണ് കേരളത്തെ പൂർണ്ണമായും തഴഞ്ഞത്. കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതു ഇടനാഴി കോർപ്പറേറ്റുകൾക്ക് സംസ്ഥാനത്തെ ധാതുസമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
ബജറ്റിനെതിരെ സിപിഐഎം, സിപിഐ, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തോട് കേന്ദ്രം യുദ്ധപ്രഖ്യാപനമാണ് നടത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. മല എലിയെ പ്രസവിച്ചതുപോലെയാണ് ബജറ്റെന്ന് കെ.സി. വേണുഗോപാൽ പരിഹസിച്ചു. കടലാമ സംരക്ഷണ കേന്ദ്രത്തിന്റെ പേരിൽ കേരളത്തെ പരിഹസിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ജോൺ ബ്രിട്ടാസ് എംപി കുറ്റപ്പെടുത്തി. ഈ അവഗണനകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.















