ജയിലിൽ ഒരു പ്രത്യേക പരിഗണനയും ഇല്ല, മൂന്നാം നമ്പർ സെല്ലിൽ ഏകാന്ത തടവ്, കിടപ്പ് പായിൽ തന്നെ; വ്യാജ പരാതിയെന്നും ഉഭയസമ്മത ബന്ധമെന്നും പ്രതിഭാഗം

ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവജന നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ജയിലിലെ പ്രത്യേക സെല്ലിൽ പാർപ്പിച്ചു. മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്ക്കാണ് അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്നത്. ജയിലിൽ രാഹുലിന് പ്രത്യേക പരിഗണനകളൊന്നുമില്ലെന്നും മറ്റ് തടവുകാരെപ്പോലെ പായിലാണ് കിടക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. രാഹുലിന്റെ സുരക്ഷ പരിഗണിച്ചാണ് അദ്ദേഹത്തെ മറ്റ് തടവുകാരിൽ നിന്നും മാറ്റി പാർപ്പിച്ചിരിക്കുന്നത്.

അതേസമയം, രാഹുലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതി പ്രതിഭാഗം പൂർണ്ണമായും തള്ളിക്കളഞ്ഞു. രാഹുലിനെ അപകീർത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച വ്യാജ പരാതിയാണിതെന്നാണ് കോടതിയിൽ ജാമ്യം തേടി അഭിഭാഷകർ വാദിച്ചത്. പരാതിക്കാരി വിവാഹിതയായ സ്ത്രീയാണെന്നും അവർ തമ്മിൽ ഉഭയസമ്മതത്തോടെയുള്ള ബന്ധമാണുണ്ടായിരുന്നതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തതെന്നത് ഇതിന് തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടി.

പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ലെന്നും ഇത്തരം ബന്ധങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ബോധ്യമുള്ള വ്യക്തിയാണെന്നും വാദത്തിൽ പറഞ്ഞു. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലായിരുന്നു രാഹുൽ ബന്ധം പുലർത്തിയിരുന്നത്. എന്നാൽ അവർ വിവാഹിതയാണെന്ന് അറിഞ്ഞതോടെ രാഹുൽ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും ഇതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും പ്രതിഭാഗം വ്യക്തമാക്കി. കേസിൽ ബലാത്സംഗം എന്ന കുറ്റം നിലനിൽക്കില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകരുടെ നിലപാട്.

More Stories from this section

family-dental
witywide