അരങ്ങിലെ കലാപരിപാടികൾക്ക് അർധവിരാമമിടുന്നവെന്ന് രമേഷ് പിഷാരടി; ‘ഇനി പാലക്കാടുള്ള ജനങ്ങൾക്കും പ്രഥമ പരിഗണന’

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി രമേഷ് പിഷാരടി. അരനൂറ്റാണ്ടിലധികം ലോകത്തുതന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് രമേഷ് പിഷാരടി ഫേയ്‌സ്ബുക്കിൽ കുറിച്ചു. അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് അർധവിരാമമിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാടിനെ തന്റെ ജന്മനാടെന്നാണ് നടൻ വിശേഷിപ്പിച്ചത്.

കുറിപ്പിന്റെ പൂ‍ർണരൂപം

ജനവിധി തേടി ജന്മനാട്ടിലേക്ക്

പ്രിയപെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ- സിനിമ- മറ്റുമാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായെന്ന് വിശ്വസിക്കുന്നു. ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്, നിയമസഭാ സ്ഥാനാർഥി ആയി.സ്വാതന്ത്ര്യസമരം മുതൽ ‘ഇന്ത്യ’ എന്ന മഹാരാജ്യം, മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അരനൂറ്റാണ്ടിലധികം കാലംകൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുക. അഭിമാനം, സന്തോഷം.

ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽനിന്ന് അർദ്ധ വിരാമം.കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളുമില്ലാത്ത സ്‌നേഹമാണ് ഞാൻ നിങ്ങളിൽനിന്ന് അനുഭവിച്ചത്. എനിക്ക് തന്ന സ്നേഹം തിരികെ തരാൻ കഠിനപ്രയത്‌നം ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ എന്നപോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ…

സ്‌നേഹത്തോടെ രമേഷ് പിഷാരടി

More Stories from this section

family-dental
witywide